ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ; ചുവപ്പ് വിട്ട് കാവിയിലേക്ക്


ഷീബ വിജയൻ

തിരുവനന്തപുരം: ഇടുക്കി രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ കുറിച്ചുകൊണ്ട് ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തുന്ന അദ്ദേഹം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. 2006 മുതൽ തുടർച്ചയായി മൂന്ന് തവണ ദേവികുളത്തെ പ്രതിനിധീകരിച്ച് സിപിഎം എംഎൽഎ ആയിരുന്ന രാജേന്ദ്രൻ, പാർട്ടിയുമായി ഏറെക്കാലമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിലാണ് പാർട്ടി വിടുന്നത്. ഈ മാസം ആദ്യം ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മാസത്തിനകം തീരുമാനമുണ്ടാകുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും നിശ്ചയിച്ചതിലും നേരത്തെ തന്നെ അദ്ദേഹം കാവി പാളയത്തിലേക്ക് എത്തുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക് നീങ്ങുന്നതായി ശക്തമായ പ്രചാരണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങളോ മറ്റു നിബന്ധനകളോ ബിജെപിക്ക് മുന്നിൽ വെച്ചിട്ടില്ലെന്നാണ് ലയനവുമായി ബന്ധപ്പെട്ട് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. സിപിഎമ്മിന്റെ ഉറച്ച കോട്ടകളിൽ ഒന്നായ ദേവികുളത്ത് രാജേന്ദ്രന്റെ ഈ രാഷ്ട്രീയ മാറ്റം ഇടത് മുന്നണിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ മാറ്റം തോട്ടം മേഖലയിലെ വോട്ട് ബാങ്കിൽ എത്തരത്തിൽ പ്രതിഫലിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

article-image

dscadfsdsafads

You might also like

  • Lulu Exchange
  • Straight Forward

Most Viewed