ആർക്ക് വോട്ടുചെയ്താലും കത്തുന്നത് ബി.ജെ.പി. സ്ഥാനാർഥിയുടെ ലൈറ്റ്; പുതിയ വോട്ടുയന്ത്രം എത്തിച്ച് വോട്ടിങ് പുനരാരംഭിച്ചു
ഷീബ വിജയ൯
കാട്ടാക്കട: ആർക്ക് വോട്ട് ചെയ്താലും ബി.ജെ.പി. സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതിനെ തുടർന്ന് നിർത്തിവെച്ച പൂവച്ചാൽ മുതിയാവിളയിലെ വോട്ടെടുപ്പ് പുനരാരംഭിച്ചു. പുതിയ വോട്ടിങ് മെഷീൻ കൊണ്ടുവന്ന ശേഷമാണ് വോട്ടെടുപ്പ് വീണ്ടും തുടങ്ങിയത്. പഴയ മെഷീനിൽ വോട്ട് ചെയ്ത 85 ഓളം പേരുടെ വോട്ടുകൾ സീൽ ചെയ്ത് മാറ്റിവെച്ചു.
രാവിലെ 8.30-നാണ് ഈ തകരാർ ശ്രദ്ധയിൽപ്പെട്ടത്. എം.എൽ.എമാർ അടക്കമുള്ളവർ സ്ഥലത്തെത്തി. തുടർന്ന് വോട്ടെടുപ്പ് നിർത്തിവെക്കാനും റീപോളിങ് നടത്താനും എൽ.ഡി.എഫ്., കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ, റീപോളിങ് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷനാണ് തീരുമാനം എടുക്കേണ്ടതെന്നും പുതിയ മെഷീൻ എത്തിച്ച് വോട്ടെടുപ്പ് തുടരുമെന്നും അധികൃതർ അറിയിച്ചു. തുടർന്ന് 11.30-ഓടെ പുതിയ മെഷീൻ കൊണ്ടുവന്ന് വോട്ടിങ് പുനരാരംഭിക്കുകയായിരുന്നു.
പൂവച്ചാൽ ഗ്രാമപഞ്ചായത്ത് മുതിയാവിള വാർഡിലെ സെന്റ് ആൽബർട്ട് എൽ.പി. സ്കൂൾ ബൂത്തിലാണ് സംഭവം. ജില്ലാപഞ്ചായത്തിലെ എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുമ്പോഴാണ് മെഷീനിലെ ബി.ജെ.പി. സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുകയും ബീപ് ശബ്ദം കേൾക്കുകയും ചെയ്തത്. സംഭവത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റ് സി. സുരേഷ് പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. നേരത്തെ പത്തനംതിട്ട നിരണം പഞ്ചായത്തിലെ ഇരതോട് 28-ാം നമ്പർ ബൂത്തിലും പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തിയിലും യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകിയിരുന്നു.
dfsdfsdas
