എ. രാജയ്ക്ക് എംഎൽഎയായി തുടരാം; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ എ. രാജയ്ക്ക് വിജയം. രാജയ്ക്ക് എംഎൽഎയായി തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാജയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റീസ് എ. അമാനത്തുള്ള, ജസ്റ്റീസ് പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്നും എംഎൽഎ എന്ന നിലയിൽ ഇതുവരെയുള്ള എല്ലാ അനുകൂല്യങ്ങളും രാജയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി 2023 മാർച്ചിൽ രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നു. നേരത്തെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി ഇടക്കാല സ്റ്റേ നൽകിയിരുന്നു.
ക്രിസ്തുമതവിശ്വാസിയായ രാജയ്ക്ക് സംവരണമണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥിയായ യുഡിഎഫിലെ ഡി. കുമാറായിരുന്നു ഹർജി നൽകിയത്. തമിഴ്നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു, പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തന്‍റെ പിതാവെന്നായിരുന്നു രാജ സുപ്രീം കോടതിയിൽ വാദിച്ചത്. 1950 ന് മുൻപ് കുടിയേറിയതിനാൽ സംവരണത്തിന് ആർഹതയുണ്ടെന്നും രാജ ചൂണ്ടിക്കാട്ടിയിരുന്നു.
aa