പെലോസിയുടെ തായ്‌വാൻ സന്ദർശനം: യുഎസുമായുള്ള ചർച്ചകൾ ചൈന റദ്ദാക്കി
യുഎസ് സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെത്തു ടർന്നു കൂടുതൽ കടുത്ത നടപടികളിലേക്കു ചൈന. യുഎസുമായുള്ള സൈനിക, കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ചർച്ച റദ്ദാക്കിയതിനുപുറമേ നാൻസി പെലോസിക്കും അടുത്ത കുടുംബാംഗങ്ങൾക്കും തായ്‌വാൻ സന്ദർശിക്കുന്നതിൽ ഉപരോധവും പ്രഖ്യാപിച്ചു.
ചൈനയുടെ അതിശക്തമായ എതിർപ്പ് മുഖവിലയ്ക്കെടുക്കാതെയുള്ള സന്ദർശനത്തിന്‍റെ പേരിലാണ് നടപടികൾ. തായ്‌വാൻ കടലിടുക്കിൽ ചൈനയുടെ സൈനികാഭ്യാസം തുടരുകയു മാണ്. ഏഷ്യൻ സന്ദർശനത്തിനിടെ കഴിഞ്ഞ ചൊവ്വാഴ്ച പെലോസി തായ്‌വാനിലെത്തി 24 മണിക്കൂറിനുള്ളിൽ ബെയ്ജിംഗ് സൈനികാഭ്യാസം തുടങ്ങുകയായിരുന്നു. സന്ദർശനവാർത്ത പുറത്തുവന്നയുടൻ ചൈനീസ് വിദേശകാര്യമന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. സന്ദർശനശേഷം ചൈനയിലെ യുഎസ് അംബാസഡർ ക്രിസ് ബേൺസിനെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
പെലോസിക്കും കുടുംബത്തിനുമെതിരേയുള്ള യാത്രാവിലക്ക് പ്രതീകാത്മകമാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. നേരത്തേ ട്രംപ് ഭരണകാലത്ത് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉൾപ്പെടെ 28 ഉന്നതോദ്യോഗസ്ഥർക്കും സമാനമായ ഉപരോധം ചൈന പ്രഖ്യാപിച്ചിരുന്നു.
യുഎസുമായുള്ള പ്രതിരോധ ഏകോപനചർച്ച (ഡിപിസിടി), ചൈന-യുഎസ് സൈനിക സമുദ്ര ഉപദേശക കരാറിനായുള്ള (എംഎംസി)ബന്ധപ്പെട്ട യോഗം തുടങ്ങിയവയാണ് റദ്ദാക്കിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരുടെ പുനരധിവാസം, ക്രിമിനൽ വിഷയങ്ങളിലെ നിയമസഹായം, രാജ്യാന്തര കുറ്റകൃത്യങ്ങൾ, മയക്കുമരുന്നുവിരുദ്ധ നടപടികളിലെ സഹകരണം എന്നിവയിലെ ചർച്ചയും ഇതോടെ അവതാളത്തിലായി.