മ്യാൻമറിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ പ്രതിഷേധങ്ങളിൽ 1,500ഓളം പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ

മ്യാൻമറിലെ അട്ടിമറിക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളിൽ ഏകദേശം 1,500 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ യോഗത്തിലാണ് അന്യായമായി തടങ്കലിലുള്ളവരുടെ കണക്കുകൾ പുറത്തുവിട്ടത്. സൈന്യത്തിനെതിരെ സമാധാനപരമായ പ്രതിഷേധങ്ങളിൽ ഏർപ്പെട്ടവരും ഓൺലൈൻ വഴി പ്രക്ഷോഭം നടത്തിയവരും വരെ ഈ കൂട്ടത്തിലുണ്ടെന്നും യുഎൻ വ്യക്തമാക്കി.
പ്രക്ഷോഭസമയത്ത് 11,787 പേരെ നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചിരിന്നു. അതിൽ 8,792 പേർ ഇപ്പോഴും കസ്റ്റഡിൽ തന്നെയാണെന്നും യുഎൻ മനുഷ്യാവകാശ സമിതിയുടെ വക്താവ് രവിന ഷംദസാനി പറഞ്ഞു. സായുധ പോരാട്ടത്തിൽ ആയിരക്കണക്കിന് പേർ ഇനിയും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കൊല്ലപ്പെട്ട 1500 പേരിൽ 200 പേർക്ക് സൈനിരുടെ ക്രൂരപീഡനം നേരിടേണ്ടിവന്നിട്ടുണ്ട്.
സായുധ സംഘട്ടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്ക് ഇതിൽ ചേർത്തിട്ടില്ല. ആയിരത്തിലധികം പേർ ആ സംഘട്ടങ്ങളിൽ കൊല്ലപ്പെട്ടതായാണ് വിവരമെന്ന് ഷംദസാനി വ്യക്തമാക്കി.