കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങൾ കൃത്രിമം കാട്ടി വിറ്റ അഞ്ചുപേർ ബഹ്റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ഭക്ഷ്യസാധനങ്ങളുടെ കാലാവധി തിരുത്തി വിപണനത്തിന് എത്തിച്ച കേസിൽ അഞ്ചുപേരെ റിമാൻഡ് ചെയ്യാൻ ബഹ്‌റൈൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു. വിദേശ കമ്പനികളുടെ പേരിൽ വ്യാജ ലേബലുകൾ പതിപ്പിച്ച് കാലാവധി കഴിഞ്ഞ സാധനങ്ങൾ വിറ്റ സംഘമാണ് പിടിയിലായത്. ഇവരുടെ ഉടമസ്ഥതയിലുള്ള രണ്ട് വ്യാപാര സ്ഥാപനങ്ങളും സാധനങ്ങൾ സംഭരിച്ചിരുന്ന വീടും അധികൃതർ സീൽ ചെയ്തു.
മനാമയിലെ താമസസ്ഥലത്ത് കാലാവധി കഴിഞ്ഞ സാധനങ്ങൾ സൂക്ഷിക്കുകയും അവയുടെ തീയതികളിൽ മാറ്റം വരുത്തുകയും ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ റൂംമേറ്റ് തന്നെയാണ് വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് നടത്തിയ റെയ്ഡിൽ, യഥാർത്ഥ കാലാവധി മായ്ച്ചുകളഞ്ഞും വ്യാജ ലേബലുകൾ ഒട്ടിച്ചും വിപണനത്തിന് തയ്യാറാക്കിയ നിലയിൽ വൻതോതിൽ ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു.
തുടരന്വേഷണത്തിൽ, ശുചീകരണ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരൻ ഉൾപ്പെടെയുള്ള മറ്റ് പ്രതികളെയും പിടികൂടി. വിദേശ കമ്പനികളുടെ പേര് ദുരുപയോഗം ചെയ്താണ് ഇവർ റീപാക്കേജിംഗ് നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിച്ചെടുത്ത സാധനങ്ങൾ പരിശോധിക്കാനും സമാനമായ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ടോ എന്ന് കണ്ടെത്താനും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതോടെ പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
dsfsf


