യുഎസ്-ഇറാൻ സംഘർഷഭീതി: പശ്ചിമേഷ്യയിലേക്കുള്ള വിമാന സർവീസുകൾ പ്രമുഖ കമ്പനികൾ റദ്ദാക്കി


ശാരിക l അന്തർദേശീയം l പാരീസ്

യുഎസ്-ഇറാൻ സംഘർഷം ഉണ്ടായേക്കുമെന്ന ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലേക്കുള്ള വിമാന സർവീസുകൾ വിവിധ കമ്പനികൾ റദ്ദാക്കി. ഡച്ച് എയർലൈനായ കെഎൽഎം, ലുഫ്തൻസ, എയർ ഫ്രാൻസ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സർവീസുകൾ നിർത്തിവെച്ചത്. ഇസ്രായേൽ, ദുബായ്, റിയാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ദുബായ്, തെൽ അവീവ് എന്നിവിടങ്ങളിലേക്കും ഗൾഫ് മേഖലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കുമുള്ള സർവീസുകൾ എയർ ഫ്രാൻസ് റദ്ദാക്കിയപ്പോൾ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് കെഎൽഎം നിർത്തിവെച്ചത്. ലുഫ്തൻസ നിലവിൽ ഇസ്രായേലിലേക്ക് പകൽ സമയത്തുള്ള സർവീസുകൾ മാത്രമാണ് അനുവദിക്കുന്നത്. യുണൈറ്റഡ് എയർലൈൻസും എയർ കാനഡയും തെൽ അവീവിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കി.

തങ്ങളുടെ നാവികപ്പട ഗൾഫ് മേഖലയിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമാനക്കമ്പനികളുടെ ഈ നീക്കം. ദാവോസിൽ ലോക സാമ്പത്തിക ഫോറം കഴിഞ്ഞ് മടങ്ങുന്നതിനിടെ, വൻ സൈന്യം ഇറാനെ ലക്ഷ്യമിട്ട് നീങ്ങുന്നുണ്ടെന്നും തങ്ങൾ ഇറാനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതോടെ മേഖലയിൽ യുദ്ധഭീതി ശക്തമായതാണ് വിമാന സർവീസുകളെ ബാധിച്ചിരിക്കുന്നത്.

article-image

പിുപ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed