കിം ജോങ് ഉന്നിനെതിരെ ചുവരെഴുത്ത്; നാട്ടുകാരുടെ മുഴുവൻ കയ്യക്ഷരം പരിശോധിച്ച് സുരക്ഷാ വിഭാഗം
ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനെതിരെ നഗരത്തിൽ ചുവരെഴുത്ത്. പ്യൊങ്ചൻ ജില്ലയിലെ ഒരു അപ്പാർട്ട്മെന്റിന്റെചുവരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മാസം 22ന് ഉത്തരകൊറിയൻ ഭരണകക്ഷിയുടെ സെൻട്രൽ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ കണ്ടെത്തിയ ഈ ചുവരെഴുത്ത് അധികൃതർ മായ്ച്ചുകളഞ്ഞു. എന്നാൽ, എഴുതിയ ആളെ കണ്ടുപിടിക്കാൻ നാട്ടുകാരുടെ മുഴുവൻ കയ്യക്ഷരം പരിശോധിക്കുകയാണ്.
ഉത്തരകൊറിയൻ സുരക്ഷാ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പ്രദേശത്തെ എല്ലാ ആളുകളുടെയും കയ്യക്ഷരങ്ങൾ പരിശോധിക്കുന്നുണ്ട്. വിദ്യാർത്ഥികളെയും വെറുതെവിടുന്നില്ല. വീടുകളും മറ്റ് സ്ഥാപനങ്ങളും സന്ദർശിച്ച് ഉദ്യോഗസ്ഥർ അംഗങ്ങളുടെയെല്ലാം കയ്യക്ഷരം സ്വീകരിക്കുകയാണ്. നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഭരണാധികാരിക്കെതിരെയോ, ഭരണത്തിനെതിരെയോ ചുവരെഴുത്ത് നടത്തുന്നത് ഉത്തര കൊറിയയിൽ വലിയ കുറ്റമാണ്.