ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ ഇസ്രായേൽ വധിച്ചു; പ്രമുഖ നേതാക്കൾ ലക്ഷ്യപ്പട്ടികയിലെന്ന് മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര
ടെഹ്‌റാൻ: ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മന്ത്രി ഇസ്മായിൽ ഖത്തീബ് സാദെയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ഇന്ന് ടെഹ്‌റാനിലെ ഒരു അപ്പാർട്ട്മെന്റിന് നേരെ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇതോടെ ഇറാന്റെ മുതിർന്ന നേതാക്കൾക്കെതിരെയുള്ള ആക്രമണം ഇസ്രായേൽ ശക്തമാക്കിയിരിക്കുകയാണ്.
ഇറാൻ ഭരണകൂടത്തിലെ ആരും സുരക്ഷിതരല്ലെന്നും എല്ലാവരും തങ്ങളുടെ വധശിക്ഷാ പട്ടികയിലുണ്ടെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഓരോ ഇറാനിയൻ ഉദ്യോഗസ്ഥനെയും വേട്ടയാടുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി, ബസിജ് കമാൻഡർ ഗുലാം റെസ സുലൈമാനി എന്നിവരെ കഴിഞ്ഞ ദിവസം ഇസ്രായേൽ വധിച്ചിരുന്നു. ലാറിജാനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ഇറാൻ തയ്യാറെടുക്കുന്നതിനിടെയാണ് അടുത്ത പ്രമുഖ നേതാവും കൊല്ലപ്പെടുന്നത്.
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ പരമോന്നത നേതാവ് അലി ഖൊമേനിയെ വധിച്ചതിന് പിന്നാലെ ഇറാൻ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. പ്രമുഖ നേതാക്കളുടെ വധം ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഖൊമേനിയുടെ അടുത്ത അനുയായിയും തീവ്രനിലപാടുകാരനുമായ ഖത്തീബ് സാദെയുടെ മരണം ടെഹ്‌റാന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ഇറാൻ ഭരണകൂടത്തിനുള്ളിൽ വലിയ രീതിയിലുള്ള ആശയക്കുഴപ്പവും ഭീതിയും പടർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
dfgdg



