ഇസ്രയേൽ അതിർത്തി കലാപം; ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി

ന്യൂയോർക്: ഇസ്രയേലിലെ കിഴക്കൻ ജെറുസലേമിൽ നടക്കുന്ന കലാപത്തെ നിയന്ത്രിക്കുന്ന രീതികളിൽ അതൃപ്തി അറിയിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടാറസ്. ഒപ്പം പ്രദേശത്ത് പരന്പരാഗതമായി താമസിക്കുന്ന പലസ്തീൻ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള സാദ്ധ്യതയ്ക്കെതിരെ ഗുട്ടാറസ് ആശങ്ക പ്രകടിപ്പിച്ചു. ശേഖ് ജറാ, സിൽവാൻ താഴ്്വര എന്നിവിടങ്ങളിലാണ് പലസ്തീൻ വംശജരും ഇസ്രയേൽ പൗരന്മാരും ഏറ്റുമുട്ടുന്നത്. ഇതിനിടെ അതിർത്തി വിഷയത്തിൽ ഒരടിപോലും പിന്മാറില്ലെന്ന നിലപാട് ഇസ്രയേൽ ആവർത്തിച്ചു.
അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ക്രൂരത കാട്ടരുതെന്നാണ് ഗുട്ടാറസ് അഭ്യർത്ഥിക്കുന്നത്. കുടുംബങ്ങളെ കൂട്ടമായി കുടിയൊഴിപ്പിക്കുന്ന രീതി ശരിയല്ലെന്നാണ് സഭയുടെ നയമെന്നും ഗുട്ടാറസ് വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിലെ മനുഷ്യാവകാശ നിയമങ്ങൾ ഇസ്രയേൽ പാലിക്കണമെന്നും ഗുട്ടാറസ് പ്രസ്താവനയിൽ പറഞ്ഞു.
കിഴക്കൻ ഇസ്രയേൽ കേന്ദ്രീകരിച്ച് നടക്കുന്ന കലാപങ്ങൾ പലസ്തീൻ ഭീകരരുടെ പിന്തുണയോടെ നടക്കുന്നതാണെന്നാണ് നെതന്യാഹൂ ഭരണകൂടം ആരോപിക്കുന്നത്. അതിർത്തി രക്ഷാ വിഷയത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന സ്ഥിരം നിലപാടും ഇസ്രയേൽ ഭരണകൂടം ആവർത്തിച്ചു. ജനാധിപത്യ പരമായ കൂടിച്ചേരലുകൾക്ക് സ്വന്തം നാട്ടിലെ ജനങ്ങൾക്കാണ് അവകാശം. മറ്റ് രാജ്യത്തെ പൗരന്മാർ നടത്തുന്ന പ്രതിഷേധത്തെ രാജ്യരക്ഷാ നിയമപ്രകാരം നേരിടുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി.