അമേരിക്കൻ കന്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കും; ട്രംപ്
വാഷിംഗ്ടൺ: ചൈനീസ് ആപ്പായ ടിക് ടോക്കിന് സപ്റ്റംബർ 15 വരെ സമയം അനുവദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് കന്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് അമേരിക്കയിൽ നിലനിൽക്കണമെങ്കിൽ ആപ്പിന്റെ ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്കായിരിക്കണമെന്നാണ് ആവശ്യം.
ടിക് ടോക്ക് മൈക്രോസോഫ്റ്റ് വാങ്ങിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോർട്ടു കൂടി വരുന്നത്. ഇന്ത്യ ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ അമേരിക്കയിലും ആപ്പ് നിരോധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റുമായി ടിക് ടോക്ക് ചർച്ച നടത്തിയതെന്നായിരുന്നു വാർത്തകൾ. ടിക് ടോക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള രാജ്യമാണ് അമേരിക്ക. നിരോധനം മറികടക്കാൻ അമേരിക്കയിലെങ്കിലും ഉടമസ്ഥാവകാശം കൈമാറാൻ ടിക് ടോക്ക് ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, യുഎസ്സിൽ മാത്രമല്ല, കാനഡ, ന്യൂസിലന്റ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ബൈറ്റ്ഡാൻസിൽ നിന്നും ഉടമസ്ഥാവകാശം മൈക്രോസോഫ്റ്റോ മറ്റേതെങ്കിലും അമേരിക്കൻ കന്പനിയോ വാങ്ങിക്കണം. ഇന്ത്യയിൽ നിരോധനം തുടരുന്നതിനിടയിൽ അമേരിക്ക കൂടി കൈവിട്ടാൽ വൻ തിരിച്ചടിയാകും ടിക് ടോക്കിന് നേരിടേണ്ടി വരിക. 80 ദശലക്ഷത്തിലധികം പേരാണ് അമേരിക്കയിൽ ടിക് ടോക്ക് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അമേരിക്കയിൽ തുടരേണ്ടത് കമ്പനിക്ക് ആവശ്യവുമാണ്. എന്നാൽ ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ ബൈറ്റ് ഡാൻസ് വഴങ്ങുമോ എന്നാണ് ഇനി കാണേണ്ടത്.
അതേസമയം, നിരോധനം മറികടക്കാൻ അമേരിക്കൻ കമ്പനിക്ക് ഉടമസ്ഥാവകാശം വിൽക്കുന്നതിൽ ബൈറ്റ് ഡാൻസിനെതിരെ ചൈനയിൽ പ്രതിഷേധം ഉയരുന്നുണ്ട്. അമേരിക്കൻ ഭരണകൂടത്തോട് ബൈറ്റ് ഡാൻസ് കാണിക്കുന്ന വിധേയത്വമാണ് ചൈനീസ് ജനതയെ രോഷാകുലരാക്കിയത്. രാജ്യദ്രോഹിയെന്നും അമേരിക്കയോടെ മാപ്പ് പറയുന്ന ഭീരു എന്നുമുള്ള വിളികളാണ് ചൈനീസ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ബൈറ്റ് ഡാൻസ് സ്ഥാപകനും സിഇഒയുമായ ഷാങ് യിമിങ് ചൈനയിൽ നേരിടുന്നത്.
നിരോധനം നേരിടുക അല്ലെങ്കിൽ അമേരിക്കയിലെ ടിക് ടോക്കിന്റെ പ്രവർത്തനങ്ങൾ വിൽക്കണമെന്ന ട്രംപിന്റെ ആവശ്യം വൈമനസ്യത്തോടെയാണെങ്കിലും അംഗീകരിക്കുക എന്നതാണ് മുന്നിലുള്ള വഴിയെന്ന് ഷാങ് യിമിങ് പറഞ്ഞിരുന്നു.



