കുടിയേറ്റം തടയാൻ കർശന നടപടി; ബംഗ്ലാദേശികൾക്ക് അമേരിക്കൻ വീസയ്ക്ക് ഇനി 15,000 ഡോളർ ബോണ്ട് നിർബന്ധം
ശാരിക / ന്യൂഡൽഹി
ബംഗ്ലാദേശ് പൗരന്മാർക്ക് അമേരിക്ക സന്ദർശിക്കണമെങ്കിൽ ഇനി മുതൽ 15,000 ഡോളർ ബോണ്ട് തുകയായി നൽകണം. ജനുവരി 21 മുതൽ ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി (B1/B2) വീസയ്ക്ക് അപേക്ഷിക്കുന്നവർക്കാണ് ഈ പുതിയ നിബന്ധന ബാധകമാകുന്നത്. അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്. ധാക്കയിലെ യുഎസ് എംബസിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. വീസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ അനധികൃതമായി തങ്ങുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിലെ അപേക്ഷകരെ ലക്ഷ്യമിട്ട് വീസ ബോണ്ട് നടപ്പിലാക്കുമെന്ന് അമേരിക്ക നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ തുക എത്രയാണെന്നോ ഏതൊക്കെ രാജ്യങ്ങൾക്കാണ് ഇത് ബാധകമാവുക എന്നോ ഉള്ള വിശദാംശങ്ങൾ ഇന്നലെയാണ് അമേരിക്ക വ്യക്തമാക്കിയത്.
പുതിയ നിയന്ത്രണങ്ങൾ ആദ്യം ബാധകമാകുന്നത് ബംഗ്ലാദേശികൾക്കാണ്. ജനുവരി 21 മുതൽ ബിസിനസ്, ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ബംഗ്ലാദേശികൾ നൽകുന്ന വീസ അപേക്ഷകൾക്ക് 15,000 ഡോളർ ബോണ്ട് ഏർപ്പെടുത്തി. എന്നാൽ ജനുവരി 21-ന് മുൻപ് കൈപ്പറ്റിയ B1/B2 വീസകൾക്ക് ഈ നിബന്ധന ബാധകമായിരിക്കില്ല എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വീസയുടെ വ്യവസ്ഥകൾ പാലിച്ച് കൃത്യസമയത്ത് രാജ്യം വിടുന്നവർക്ക് ഈ ബോണ്ട് തുക തിരികെ ലഭിക്കും. അതേസമയം, വീസ വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ പണം സർക്കാർ കണ്ടുകെട്ടും.
വീസ അഭിമുഖത്തിന് മുൻപ് ബോണ്ട് തുക അടയ്ക്കേണ്ടതില്ലെന്നും, നിബന്ധനകൾക്ക് വിരുദ്ധമായി മുൻകൂട്ടി തുക അടച്ചാൽ അത് റീഫണ്ട് ചെയ്യില്ലെന്നും അമേരിക്ക അറിയിച്ചു. ഡോണാൾഡ് ട്രംപ് അധികാരത്തിൽ വന്നപ്പോൾ തന്നെ അനധികൃത കുടിയേറ്റം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. B1/B2 വീസകൾ വഴി അമേരിക്കയിലെത്തുകയും കാലാവധി കഴിഞ്ഞിട്ടും മടങ്ങാതെ അനധികൃതമായി രാജ്യത്ത് തുടരുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കം. ബംഗ്ലാദേശ് ഉൾപ്പെടെ ലോകത്തെ 38 രാജ്യങ്ങൾക്ക് ഇത്തരത്തിൽ വീസ ബോണ്ട് ഏർപ്പെടുത്താനാണ് അമേരിക്ക ആലോചിക്കുന്നത്.
sdfsf
adwad


