പെന്റഗണുമായി കൈകോർത്ത് ഓപ്പൺ എഐ; ചാറ്റ് ജിപിടി ബഹിഷ്‌കരിച്ച് 25 ലക്ഷം ഉപഭോക്താക്കൾ
ഷീബ വിജയൻ
വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പൺ എഐ (OpenAI) വിവാദ കരാറിൽ ഒപ്പിട്ടതിനെത്തുടർന്ന് ആഗോളതലത്തിൽ വൻ പ്രതിഷേധം. കരാർ വിവരം പുറത്തുവന്നതോടെ 25 ലക്ഷത്തിലധികം ഉപഭോക്താക്കൾ ചാറ്റ് ജിപിടി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. യുഎസ് പ്രതിരോധ വകുപ്പിന്റെ അതീവ രഹസ്യ ശൃംഖലകളിൽ എഐ മോഡലുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതാണ് പുതിയ കരാർ.
കരാറിനെതിരെ സോഷ്യൽ മീഡിയയിൽ 'ക്വിറ്റ് ചാറ്റ് ജിപിടി' (Quit ChatGPT) എന്ന പേരിൽ സംഘടിത പ്രചാരണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച മാത്രം അമേരിക്കയിൽ ചാറ്റ് ജിപിടി ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണത്തിൽ 29.5 ശതമാനം വർദ്ധനവുണ്ടായതായാണ് റിപ്പോർട്ടുകൾ. ആപ്പ് സ്റ്റോറുകളിൽ റേറ്റിംഗ് കുറയ്ക്കാനും ആപ്പ് ഒഴിവാക്കാനും ഉപഭോക്താക്കൾക്കിടയിൽ ആഹ്വാനമുണ്ട്.
ചാറ്റ് ജിപിടിയുടെ പ്രധാന എതിരാളിയായ ആന്ത്രോപിക് (Anthropic) സമാനമായ കരാറിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു. എഐ മോഡലുകൾ അനിയന്ത്രിതമായി ഉപയോഗിക്കണമെന്ന പെന്റഗണിന്റെ ആവശ്യം ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും, ആഭ്യന്തര നിരീക്ഷണത്തിന് ഇത് ഉപയോഗിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അവർ കരാർ നിഷേധിച്ചത്. എന്നാൽ വ്യക്തികളെ നിരീക്ഷിക്കാനും മറ്റും യുഎസ് ഇമിഗ്രേഷൻ വിഭാഗം ഈ സാങ്കേതികവിദ്യ ഉപയോഗിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ഓപ്പൺ എഐ കരാറുമായി മുന്നോട്ട് പോയത്.
പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ രംഗത്തെത്തി. കരാറിൽ ഒപ്പിടാൻ കമ്പനി അമിത ധൃതി കാണിച്ചെന്നും, ഇത്ര വേഗത്തിൽ ഇത് വേണ്ടായിരുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. എങ്കിലും ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ പൂർണ്ണമായും പരിഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
ghnvfgfg


