ദ കേരള സ്റ്റോറി; 32,000 സ്ത്രീകളുടെ കഥ എന്നത് മൂന്നായി ചുരുക്കി

വിദ്വേഷ പ്രചാരണവുമായെത്തുന്ന വിവാദ സിനിമ 'ദ കേരളാ സ്റ്റോറി'യുടെ വിവരണത്തിൽ നിന്ന് '32,000 സ്ത്രീകളുടെ കഥ' എന്നത് മാറ്റി. 'കേരളത്തിൽ നിന്നുള്ള മൂന്ന് യുവതികളുടെ കഥ' എന്നാണ് യുട്യൂബ് ട്രെയിലറിൽ ഇപ്പോൾ നൽകിയിരിക്കുന്ന വിവരണം. 'കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ' എന്നായിരുന്നു സൺഷൈൻ പിക്ചേഴ്സിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിൽ നൽകിയിരുന്ന അടിക്കുറിപ്പ്.
ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു. 32,000 പേരെ മതംമാറി സിറിയയിലേക്ക് പോയെന്ന വാദത്തിന് തെളിവ് തന്നാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു. സിനിമക്കെതിരായ പ്രതിഷേധം ശക്തമായതോടെയാണ് നുണപ്രചാരണത്തിന് മാറ്റം വന്നിരിക്കുന്നത്. 'കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ യഥാർത്ഥ കഥകൾ' എന്നാണ് ഇപ്പോൾ നൽകിയ അടിക്കുറിപ്പ്. 'ദി കേരള സ്റ്റോറി'ക്ക് എ സർട്ടിഫിക്കറ്റോടെ കേന്ദ്ര സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചിരുന്നു. ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചത്. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.
czcdsCDSZ