മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നൽകിയ ഹർജികൾ തള്ളി
നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നൽകിയ ഹരജികൾ കോടതി തള്ളി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. കേസ് തുടരുന്നതിൽ കാര്യമില്ലെന്നും പിൻവലിക്കാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹരജിക്കാർക്ക് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും പൊതുപണം ഉൾപ്പെട്ട കേസല്ലാത്തതിനാൽ ഹരജിക്കാർക്ക് ഇടപെടാനാവില്ലെന്നും സർക്കാർ വാദിച്ചു.
മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ജയിംസ് മാത്യു, പൊതു പ്രവർത്തകനായ എ.എ. പൗലോസ് എന്നിവർ നൽകിയ ഹരജികളാണ് തള്ളിയത്.മോഹൻലാലിന്‍റെ കൊച്ചിയിലെ വീട്ടിൽ നിന്നാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. ഇൻകം ടാക്സ് നടത്തിയ പരിശോധനക്കിടെയാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. തുടർന്ന് വനംവകുപ്പിന് കൈമാറി കേസെടുക്കുകയായിരുന്നു. 2012ലാണ് സംഭവം നടന്നത്. ആനക്കൊമ്പുകൾ കെ കൃഷ്ണകുമാർ എന്നയാളിൽ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നായിരുന്നു മോഹൻലാലിന്‍റെ വാദം. കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് അനുമതി നൽകിയിരുന്നു.പിന്നീട് കേസ് പിൻവലിക്കാൻ എതിർപ്പില്ലെന്ന് എൽഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചു. ഈ തീരുമാനത്തിനെതിരെ നൽകിയ ഹരജികളാണ് കോടതി തള്ളിയത്. അപ്പീൽ നൽകുമെന്ന് ഹരജിക്കാർ പറഞ്ഞു.