ഖത്തറിനെ 'ട്രോജൻ ഹോഴ്സ്' ആയി മാറാൻ അനുവദിക്കില്ല
മനാമ : ഇറാനിയൻ ഭരണകൂടത്തിന് അറബ് മേഖലയുടെ അഭ്യന്തര കാര്യങ്ങളിലേയ്ക്ക് ഇടപെടാനുള്ള "ട്രോജൻ ഹോഴ്സ്" ആകാൻ ഖത്തറിനെ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി ഷെയ്ക്ക് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ മുന്നറിയിപ്പ് നൽകി. ഈജിപ്ഷ്യൻ ചാനലായ ഡി.എം.സിയിൽ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെയ്ഖ് ഖാലിദ്.
മേഖലയിലേക്കുള്ള പ്രവേശന കവാടമായി ഖത്തറിനെ ഇറാന്‍ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ഖത്തര്‍ സ്വദേശികളുമായിട്ടല്ല പ്രശ്നമുള്ളത്. എന്നാല്‍ അൽ മുഖ്റിൻ ഉൾപ്പെടെയുള്ള തീവ്രവാദികൾ ഖത്തർ പാസ്പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിലേക്ക് പ്രവേശനം നേടാൻ ശ്രമിച്ചത് ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ പാസ്പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിൽ പ്രവേശിച്ച അൽ മുഖ്റിൻ, നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണത്തിൽ അനേകർ കൊല്ലപ്പെട്ടു. ഇത്തരം പ്രശ്നങ്ങളുടെ തിരുത്തലാണ് ഖത്തറില്‍ നിന്ന് ആവശ്യപ്പെടുന്നത്.
മേഖലയിലെ രാജ്യങ്ങളെ അൽ ജസീറയെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനും ഇറാനിയൻ സംഘടനകളുടെ ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഖത്തർ നടത്തുന്ന നീക്കങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനായി കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ് നടത്തിയ ശ്രമങ്ങളെയും അഭിമുഖത്തില്‍ മന്ത്രി പ്രശംസിച്ചു.

