ഇന്ത്യ ഇന്‍റർനാഷണൽ ഫുഡ് ഫെയർ നവംബർ മൂന്ന് മുതൽ
മനാമ : നവംബർ 3 മുതൽ 5 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ ഇന്‍റർനാഷണൽ ഫുഡ് ഫെയറിൽ ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) പ്രതിനിധി സംഘം പങ്കെടുക്കും. ഭക്ഷ്യമേഖലയിൽ ഇന്ത്യയുമായുള്ള വ്യാപാരം വികസിപ്പിക്കാൻ ബഹ്റൈൻ പ്രതിനിധി സംഘം ശ്രമം നടത്തുമെന്ന് ബി.സി.സി.ഐയുടെ ഭക്ഷണ, കാർഷിക കാര്യസമിതി മേധാവി ഖാലിദ് അൽ അമീൻ പറഞ്ഞു. ഫെയറുമായി ബന്ധപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹകരണത്തോടെ ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ബഹ്റൈൻ പ്രതിനിധി സി.എസ് രാഘവൻ തുടങ്ങിയവരും ബഹ്റൈനിലെ പ്രമുഖ വ്യവസായികളും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ നിക്ഷേപ സാധ്യതകളുള്ള മേഖലകളെക്കുറിച്ച് സി.എസ് രാഘവൻ വിശദീകരിച്ചു.
അരി, പാചക എണ്ണ, ധാന്യങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്ക് പ്രാധാന്യം നൽകുമെന്ന് ഖാലിദ് അൽ അമീൻ പറഞ്ഞു. ബഹ്റൈന്റെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താനുള്ള വിവിധ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സാന്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ ബഹ്റൈൻ ഇന്ത്യയുമായി മികച്ച ബന്ധമാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ മേളകളിലൊന്നാണ് ഇന്ത്യയിലെ ഫുഡ് ഫെയർ. വിദേശ നിക്ഷേപകർക്ക് കൃഷിഭൂമി അനുവദിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ബഹ്റൈന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത നിലവാരമുള്ള ഭക്ഷണസാധനങ്ങളുടെ ഉൽപ്പാദനത്തിനായി ഇന്ത്യ നിക്ഷേപ, സാങ്കേതിക വിദ്യ രംഗങ്ങളിൽ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതായി അംബാസഡർ അലോക് കുമാർ സിൻഹ പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള വാണിജ്യബന്ധത്തിന്റെ തോത് വർദ്‍ധിപ്പിക്കാനുള്ള അവസരമായും ഫെയർ മാറുമെന്ന് അംബാസഡർ കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് നിരവധി ബഹ്റൈനി വ്യവസായികൾ മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യയും ബഹ്റൈനും തമ്മിൽ വിവിധ മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് ഇന്തോ-ബഹ്റൈൻ ജോയിന്‍റ് കമ്മീഷൻ രൂപീകരിച്ചത്. കമ്മീഷന്‍റെ നിരവധി മീറ്റിംഗുകൾ ബഹ്റൈനിലും ഇന്ത്യയിലുമായി നടത്തിക്കഴിഞ്ഞു.
വിദ്യാഭ്യാസ-വ്യവസായ-സാംസ്ക്കാരിക തലങ്ങളിൽ സഹകരിക്കുവാനുള്ള ഇരുരാജ്യങ്ങളുടേയും തീരുമാനത്തിന്‍റെ ഭാഗമായി ഭാവിയിൽ നിക്ഷേപ സാദ്ധ്യതകളും വർദ്ധിക്കും. ഇന്ത്യയിൽ നിക്ഷേപസാദ്ധ്യ തകളെക്കുറിച്ച് പഠിക്കുവാൻ ബഹ്റൈനിൽ നിന്നുള്ള ഒരു ഉന്നതതല സംഘം ഈയിടെ ഡൽഹി സന്ദർശിക്കുകയുണ്ടായി. നിക്ഷേപകരംഗത്ത് ഇന്ത്യയും ബഹ്റൈനും തമ്മിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ബഹ്റൈനിൽ നടന്ന ഇന്തോ-ബഹ്റൈൻ ജോയിന്‍റ് കമ്മീഷൻ മീറ്റിംഗിൽ തീരുമാനിച്ചിരുന്നു. പെട്രോളിയം, അലുമിനിയം, കെമിക്കൽസ്, ഷിപ്പിംഗ്, ഫിനാൻസ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലാണ് പ്രധാനമായും സഹകരണം ഉദ്ദേശിക്കുന്നത്. വിദേശനിക്ഷേപകർക്ക് ഇന്ത്യ നൽകുന്ന പിന്തുണ ഇന്ത്യയുടെ വ്യാവസായിക മേഖലയ്ക്ക് ഉണർവ്വേകുമെന്നാണ് സാന്പത്തിക വിദഗ്
ദ്ധരുടെ കണക്കുകൂട്ടൽ.

