അവശനിലയിൽ ആശുപത്രിയിലായ മലയാളിയെ നാട്ടിലെത്തിച്ചു
മനാമ : വയറ് വേദനയെ തുടർന്ന് ജൂലൈ ഒന്ന് മുതൽ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശിയും ബഹ്റൈനിൽ 9 വർഷമായി ജോലി ചെയ്തു വരുന്നയാളുമായ സുരേഷ് പനന്പറന്പിൽ കൃഷ്ണൻ കുട്ടിയെ കാൻസർ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടിലേയ്ക്ക് എത്തിച്ചു. ഇന്നലെ വൈകുന്നേരമുള്ള ഗൾഫ് എയർ വിമാനത്തിലാണ് അയൽവാസിയായ പ്രഭുലിനൊപ്പം സുരേഷ് നാട്ടിലേയ്ക്ക് തിരിച്ചത്. അന്പത് വയസ് പ്രായമുള്ള സുരേഷ് ബഹ്റൈനിലെ ഒരു സപ്ലൈ കന്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
കലശലായ വയറ് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പോയി വൈദ്യ പരിശോധന നൽകിയിരുന്ന സുരേഷ് അവിടെ നിന്ന് മരുന്ന് വാങ്ങി കഴിച്ചിട്ടും ഭേദമാകാത്തത് കാരണമാണ് സൽമാനിയ ആശുപത്രിയിലെത്തിയത്. വയറിൽ ട്യൂമർ ബാധിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ അന്ന് തന്നെ അദ്ദേഹത്തിന് ഓപ്പറേഷൻ നടത്തിയിരുന്നു. പിന്നീട് കഴിഞ്ഞയാഴ്ച്ച വന്ന റിപ്പോർട്ടിലാണ് അദ്ദേഹത്തിന് കാൻസറാണെന്ന് സ്ഥിരീകരിച്ചത്. നാട്ടിൽ ഭാര്യ, വിവാഹിതയായ മകൾ, പ്ലസ് ടുവിന് പഠിക്കുന്ന മകൻ എന്നിവരാണുള്ളത്.
സാന്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തിന് ചികിത്സാ സഹായം നൽകാൻ താത്പര്യമുള്ളവർ ഭാര്യ ഗീതാ സുരേഷിന്റെ പെരങ്ങോട്ടുകര യൂണിയൻ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ധനസഹായം എത്തിക്കാവുന്നതാണ്. അക്കൗണ്ട് നന്പർ 551002010002934, IFSC Code : UBIN0555100. ബഹ്റൈനിലെ കാൻസർ കെയർ ഗ്രൂപ്പും നാട്ടിൽ നിന്നും ഇദ്ദേഹത്തെ ചികിത്സിക്കാനുള്ള സഹായങ്ങൾ നൽകിവരുന്നുണ്ട്.

