കോവളം കൊട്ടാരം ആർ.പി ഗ്രൂപ്പിന് കൈമാറാൻ തീരുമാനം
തിരുവനന്തപുരം: കോവളം കോട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം. കൊട്ടാരവും 64.5 ഏക്കർ സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ടാണ് കോട്ടാരം കൈമാറുന്നത്. യോഗത്തിൽ ടൂറിസം വകുപ്പിന്‍റെ നിർദ്ദേശം പരിഗണിച്ചാണ് നടപടി. നിരുപാധികമായി കോവളം കൊട്ടാരം കൈമാറുന്നതിനെ സി.പി.ഐ എതിർത്തു. തുടർന്നാണ് ഉടമസ്ഥാവകാശം നിലനിർത്തി കൊട്ടാരം കൈമാറാൻ തീരുമാനമായത്.
കോവളം കൊട്ടാരം സ്വകാര്യ ഹോട്ടൽ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കൈമാറണമെന്ന നിർദ്ദേശം ടൂറിസം വകുപ്പ് ദീർഘകാലമായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വെച്ചിരുന്നു. റവന്യു വകുപ്പിന്റെയും സി.പി.ഐയുടെയും എതിർപ്പിനെ തുടർന്നാണ് ഈ തീരുമാനം നടക്കാതെപോയത്.
കൊട്ടാരം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ വലിയ തർക്കം നിലനിന്നിരുന്നു. കൊട്ടാരം വിട്ടുനൽകണമെന്ന കോടതി ഉത്തരവിനെതിരെ അപ്പീൽ സമർ
പ്പിക്കണമെന്ന നിലപാടായിരുന്നു റവന്യൂ വകപ്പ് കൈക്കൊണ്ടിരുന്നത്. ഇതിന് വേണ്ട നിയമോപദേശവും ലഭിച്ചിരുന്നു. എന്നാൽ കൊട്ടാരം ആർ.പി ഗ്രൂപ്പിന് കൈമാറണമെന്ന നിലപാടിലായിരുന്നു ടൂറിസം വകുപ്പ്. ഈ നിർദ്ദേശം വളരെ നേരത്തെ തന്നെ വകുപ്പ് മന്ത്രിസഭാ യോഗത്തിന് നൽകിയിരുന്നു. കോവളം കൊട്ടാരം അടക്കമുള്ള ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് അറ്റോർണി ജനറലിൽനിന്ന് നിയമോപദേശം തേടിയിരുന്നു. എന്നാൽ സംസ്ഥാന അഡ്വക്കേറ്റ് ജനറൽ സി.പി സുധാകരപ്രസാദ് സ്യൂട്ട് ഫയൽ ചെയ്യാനുള്ള അധികാരവും കൈവശാവകാശവും നിലനിർത്തിക്കൊൻ എന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു തർക്കം നീണ്ടുപോയത്.
അതേസമയം തീരുമാനം നിർഭാഗ്യകരമെന്ന് ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ പറഞ്ഞു. ഉടമസ്ഥാവകാശം സർക്കാരിന് നിലനിർത്തിക്കൊണ്ടാണ് കൊട്ടാരം കൈമാറുന്നതെങ്കിലും ഭാവിയിൽ ഇത് സ്വകാര്യ മുതലാളികളുടെ കയ്യിൽ അകപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറുന്നതിനെതിരെ സിവിൽ കേസ് നൽകാൻ സർക്കാരിന് കഴിയുമായിരുന്നു. അഡ്വക്കേറ്റ് ജനറലും ഇത്തരമൊരു നിയമോപദേശം നൽകിയതാണ്. ഇക്കാര്യം താൻ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. ഇപ്പോഴും തന്റെ നിലപാട് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ നടപടിയിൽ അസ്വഭാവികമായി ഒന്നുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സി.പി.ഐയുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടതെന്നും കാനം പറഞ്ഞു.

