രാഹുൽ ഗാന്ധിക്കെതിരായ കേസ്: ഉത്തരാഖണ്ഡ് സർക്കാരിന്റെ നടപടിയിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പ്രതിഷേധിച്ചു
പ്രദീപ് പുറവങ്കര
മനാമ: ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് സർക്കാർ കേസെടുത്ത നടപടിയെ ബഹ്‌റൈൻ ഒ.ഐ.സി.സി (OICC) ശക്തമായി അപലപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് കേസെടുത്തിരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുത്ത പരിപാടി നടന്ന രാംലീലാ മൈതാനത്തെ വേദി, ശ്രീരാമ സേനാ പ്രവർത്തകർ ശുദ്ധികലശം നടത്തിയത് വലിയ വിവാദമായിരുന്നു. ഈ വിഷയത്തിൽ ശ്രീരാമ സേനയെയും ഉത്തരാഖണ്ഡ് സർക്കാരിനെയും വിമർശിച്ചതിനാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തത്. കേസുകൾ കൊണ്ട് രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാമെന്ന ഭരണകൂടത്തിന്റെ ചിന്ത വിഡ്ഢിത്തമാണെന്നും, രക്തസാക്ഷികളുടെ കുടുംബത്തിൽ നിന്ന് വരുന്ന അദ്ദേഹത്തെ പേടിപ്പിക്കാനാവില്ലെന്നും ഒ.ഐ.സി.സി വ്യക്തമാക്കി. 85 വയസ്സുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട കോൺഗ്രസ് അധ്യക്ഷനോട് കാണിക്കുന്ന ഈ വിവേചനം രാജ്യത്തെ പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
sdfsdf

