കൗമാരക്കാരിലെ ആയുധ ഉപയോഗം: മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഹിദ്ദ് പോലീസ് മേധാവി
പ്രദീപ് പുറവങ്കര
മനാമ: കൗമാരക്കാരായ മക്കളുടെ പക്കലോ കാറിലോ മുറികളിലോ കത്തി, വടി അല്ലെങ്കിൽ മറ്റ് മൂർച്ചയുള്ള വസ്തുക്കൾ കണ്ടെത്തിയാൽ അത് ഉടൻ പിടിച്ചെടുക്കണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാർ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
ആത്മരക്ഷയ്‌ക്കോ സുരക്ഷയ്‌ക്കോ വേണ്ടിയാണ് ആയുധങ്ങൾ കൈവശം വെക്കുന്നതെന്ന മക്കളുടെ വാദങ്ങൾ മാതാപിതാക്കൾ പൂർണ്ണമായും തള്ളിക്കളയണം. ബഹ്റൈൻ എന്നും സമാധാനപരമായ അന്തരീക്ഷമുള്ള രാജ്യമാണെന്നും, ഇവിടെ ഇത്തരം പ്രശ്നങ്ങൾ വ്യാപകമല്ലെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ പോലും വലിയ അപകടങ്ങൾ വരുത്തിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"സുരക്ഷയ്ക്കായി ഇത് കൈവശം വെച്ചോളൂ എന്ന് പറഞ്ഞ് മാതാപിതാക്കൾ ഒരിക്കലും കുട്ടികളെ പ്രോത്സാഹിപ്പിക്കരുത്. ദേഷ്യം വരുമ്പോൾ കൗമാരക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഒരു വഴക്കിനിടയിൽ ആയുധം ഉപയോഗിച്ചാൽ ആ കുട്ടിയുടെ ഭാവി തന്നെ ജയിലിൽ അവസാനിച്ചേക്കാം," കേണൽ ഡോ. ബഹാർ പറഞ്ഞു. ഇത്തരം അപകടകരമായ വസ്തുക്കൾ കണ്ടെടുക്കുകയും, അക്രമത്തിന്റെ ചിന്തകൾ കുട്ടികളുടെ മനസ്സിൽ നിന്ന് മാറ്റിയെടുക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും ചുമതലയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
sdfsdf

