ബഹ്റൈൻ-സൈപ്രസ് ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നു; വിവിധ മേഖലകളിൽ സഹകരണ കരാറുകൾ ഒപ്പിട്ടു
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:
ബഹ്റൈനും സൈപ്രസും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡീസിന്റെയും സാന്നിധ്യത്തിലാണ്കരാറുകൾ ഒപ്പിട്ടത്. സൈപ്രസ് പ്രസിഡന്റിന്റെ ഔദ്യോഗിക ബഹ്റൈൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ നടപടി.
ഉന്നത വിദ്യാഭ്യാസ ബിരുദങ്ങൾക്ക് പരസ്പര അംഗീകാരം നൽകുന്ന കരാറിൽ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമയും സൈപ്രസ് വിദേശകാര്യ മന്ത്രിയും ഒപ്പുവെച്ചു. ബഹ്റൈൻ ഡിഫൻസ് ഫോഴ്സും സൈപ്രസ് പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള സൈനിക സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ബഹ്റൈൻ പ്രതിരോധ മന്ത്രി ലഫ്റ്റനന്റ് ജനറൽ അബ്ദുള്ള ബിൻ ഹസ്സൻ അൽ നുഐമി ഒപ്പുവെച്ചു. തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബഹ്റൈൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയവും സൈപ്രസിലെ ലാർനാകയിലുള്ള ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്ററും തമ്മിൽ കരാറിലെത്തി.
കൂടാതെ, നയതന്ത്ര പരിശീലനം, ടൂറിസം, സാംസ്കാരികം, പുരാവസ്തു ഗവേഷണം എന്നീ മേഖലകളിലും ധാരണാപത്രങ്ങൾ ഒപ്പിട്ടു. സാങ്കേതികവിദ്യയിലും ആശയവിനിമയത്തിലും സഹകരണം വർധിപ്പിക്കുന്നതിനായുള്ള 'ഡാറ്റാ സോവറിന്റി ഇനിഷ്യേറ്റീവ്' കരാറിൽ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഒപ്പുവെച്ചു. ബഹ്റൈന്റെ കടൽ-വിമാന ചരക്ക് സേവനങ്ങളിൽ സൈപ്രസിന് ഔദ്യോഗിക പങ്കാളിത്ത പദവി നൽകുന്ന കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദൽ ഫക്രോയാണ് ബഹ്റൈനെ പ്രതിനിധീകരിച്ചത്. ടൂറിസം മേഖലയിലെ സഹകരണത്തിനായി ബഹ്റൈൻ ടൂറിസം മന്ത്രാലയവും സൈപ്രസും തമ്മിൽ പ്രത്യേക ധാരണാപത്രം ഒപ്പിട്ടു.
സന്ദർശനത്തോടനുബന്ധിച്ച് ബഹ്റൈൻ ബെയിലെ യുണൈറ്റഡ് ടവറിൽ ആരംഭിച്ച സൈപ്രസ് എംബസിയും സൈപ്രസ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
േു്േു


