സൗദി അറേബ്യയിൽ സ്‍പോണ്‍സർമാരിൽ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്‍തു
റിയാദ്: സൗദി അറേബ്യയിൽ സ്‍പോണ്‍സർമാരിൽ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്‍തു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ പരിശോധാ വിഭാഗമാണ് ഇവരെ പിടികൂടിയത്. ഒളിച്ചോടുന്ന വീട്ടുജോലിക്കാർക്ക് മറ്റ് ജോലികൾ നൽകിയ രണ്ട് പ്രവാസികളും അറസ്റ്റിലായി. നിയമ ലംഘകരായ വീട്ടുജോലിക്കാർക്ക് വാഹന സൗകര്യവും മറ്റും നൽകിയ മറ്റ് ചില പ്രവാസികളും അറസ്റ്റിലായിട്ടുണ്ട്.
സ്‍പോൺസർമാരുടെ അടുത്ത് നിന്ന് ഒളിച്ചോടുന്ന വീട്ടുജോലിക്കാർക്ക് മറ്റ് സ്ഥലങ്ങളിൽ ജോലി ശരിയാക്കി നൽകുന്ന രണ്ട് പ്രവാസികളെ സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്നാണ് ഇവരെയും 18 വീട്ടുജോലിക്കാരെയും അറസ്റ്റ് ചെയ്‍തത്. ഒരു കോണ്‍ട്രാക്ടിങ് സ്ഥാപനത്തിന്റെ സഹായത്തോടെ ഈ വീട്ടുജോലിക്കാരെ മറ്റ് സ്ഥാപനങ്ങളിലും കന്പനികളിലും ക്ലീനിങ് ജോലികൾക്ക് നിയോഗിക്കുന്നതായിരുന്നു രീതി. പാർട് ടൈം അടിസ്ഥാനത്തിലാണ് നിയമവിരുദ്ധമായി ഇവർ ജോലി ചെയ്‍തുവന്നിരുന്നത്. പിടിയിലായ എല്ലാവർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.