മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ബോംബെ ജയശ്രീയ്ക്ക്
![മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ബോംബെ ജയശ്രീയ്ക്ക് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ബോംബെ ജയശ്രീയ്ക്ക്](https://www.4pmnewsonline.com/admin/post/upload/A_KjVhHFSrqc_2023-03-20_1679296999resized_pic.jpg)
മ്യൂസിക് അക്കാദമിയുടെ 2023ലെ സംഗീത കലാനിധി പുരസ്കാരം കർണാടക സംഗീതജ്ഞ ബോംബെ ജയശ്രീയ്ക്ക്. വസന്തലക്ഷ്മി നരസിംഹാചാരിക്കാണ് നൃത്ത കാലാനിധി പുരസ്കാരം. മ്യൂസിക്ക് അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി സംയുക്തമായാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചതെന്ന് അക്കാദമി പ്രസിഡന്റ് എൻ മുരളി പറഞ്ഞു. മാതാപിതാക്കളിൽ നിന്ന് സംഗീത പഠനം ആരംഭിച്ച ജയശ്രീ ടിആർ ബാലാമണി, ലാൽഗുഡി ജി ജയരാമൻ എന്നിവർക്ക് കീഴിൽ പഠനം തുടർന്നു. കർണാടക സംഗീതത്തിന് പുറമെ വീണ, ശാസ്ത്രീയ നൃത്തം, ഹിന്ദുസ്ഥാനി സംഗീതം എന്നിവയും അഭ്യസിച്ചിട്ടുണ്ട്.
ഗായിക എന്നതിലുപരി സംഗീത സംവിധായിക, അധ്യാപിക തുടങ്ങിയ നിലകളിലും ജയശ്രീ പ്രശസ്തയാണ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി ചലച്ചിത്രഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
സാമ്പത്തിക സാഹചര്യങ്ങൾ കൊണ്ട് സംഗീതം അഭ്യസിക്കാൻ സാധിക്കാതെ പോകുന്ന കുട്ടികൾക്ക് വേണ്ട സഹായങ്ങളും ബോംബെ ജയശ്രീ ചെയ്ത് കൊടുക്കുന്നുണ്ട്. സംഗീത ചൂഡാമണി (2005), കലൈമാമണി (2007), സംഗീത കലാസാരഥി (2007), ഓണററി ഡോക്ടറേറ്റ് (2009) എന്നിവ നേടിയ ജയശ്രീയെ 2021−ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മൂന്ന് തലമുറകൾക്ക് സംഗീതം പറഞ്ഞുകൊണ്ടുത്ത പാൽകുളങ്ങര അംബിക ദേവി, മുതിർന്ന മൃദംഗ വിദ്വാൻ കെ എസ് കാളിദാസ് എന്നിവർ മ്യൂസിക് അക്കാദമിയുടെ സംഗീത കല ആചാര്യ പുരസ്കാരത്തിന് അർഹരായി.
jgjgjg