ഷാര്‍ജയില്‍ ഓൺലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; ഇരയാകുന്നത് കുട്ടികള്‍
ഷാര്‍ജയില്‍ ഓൺലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നതില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാന്‍ ബോധവത്കരണ ക്യാംപെയിനുമായി ഷാര്‍ജ പോലീസ് രംഗത്ത് എത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ ഉണ്ടായ വര്‍ധനയെത്തുടര്‍ന്നാണ് പോലീസ് നടപടി. കുട്ടികളും വലിയ തോതില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഇരയാക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.പൊതുജനങ്ങളെ - പ്രത്യേകിച്ച് കുട്ടികളെയും കൗമാരക്കാരെയും - സംരക്ഷിക്കാനായാണ് ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചതെന്ന് ഷാര്‍ജ പോലീസ് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ആപ്പുകളും വീഡിയോ ഗെയിമുകളും നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയുന്ന ഒരു കേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും ഷാര്‍ജ പോലീസ് അറിയിച്ചു.
ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്തതിന് ഷാര്‍ജ പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപരിചിതര്‍ ഗെയിം ചാറ്റ് റൂമുകള്‍ മുതലെടുത്ത് കുട്ടികളെ ചൂഷണം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പല കേസുകളിലും പോലീസിന്റെ കൃത്യമായ ഇടപെടല്‍ മൂലം നിരവധി പേരെ രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. 2020-ല്‍ ഷാര്‍ജയില്‍ മൊത്തം 269 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാക്ക് ചെയ്ത 210 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൈബര്‍ ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു. 125 പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. അതൊടൊപ്പം നിരന്തരമായി വീഡിയോ ഗെയിമുകള്‍ കളിക്കുന്നത് മൂലം ചില കുട്ടികളില്‍ അക്രമ സ്വഭാവം കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


