യു.എ.ഇയിൽ രജിസ്റ്റർ ചെയ്തത് 5 ലക്ഷം ഇന്ത്യക്കാർ; നാട്ടിൽ എത്തിച്ചത് 275,000 പേരെ
ദുബൈ: കോവിഡ് പശ്ചാത്തലത്തിൽ വന്ദേ ഭാരത് മിഷനിലൂടെ രണ്ടേമുക്കാൽ ലക്ഷത്തിലധികം ഇന്ത്യക്കാരെ യു.എ.ഇയിൽ നിന്നും നാട്ടിലെത്തിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ.
രാജ്യത്ത് നിന്നും അഞ്ച് ലക്ഷം ഇന്ത്യക്കാരാണ് വന്ദേ ഭാരത് മിഷനിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം ചില മേഖലകളിൽ ജോലി ചെയ്യുന്നവരെ നാട്ടിലെത്തിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് മിഷൻ പ്രകാരം ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെ വിവധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഇപ്പോഴും നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം, ഡൽഹി, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള തൊണ്ണൂറോളം വിമാനങ്ങളിലേക്കുള്ള ടിക്കറ്റുകൾ ആഗസ്റ്റ് 15വരെ ഓൺലൈനായി ബുക്ക് ചെയ്യാം. യാത്രക്കാരുടെ എണ്ണം കണക്കായിയ ശേഷം ഈ മാസം അവസാനത്തോടെ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തണമോയെന്നു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് നൂറോളം ചാർട്ടേഡ് വിമാനങ്ങളും സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസാ കാലവധി കഴിഞ്ഞവർ ആഗസ്റ്റ് പത്തിന് മുൻപ് രാജ്യം വിടണമെന്നും കോൺസുലേറ്റ് നിർദ്ദേശിച്ചു.



