ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; എമ്പാമിംഗ് നടപടികൾ പൂർത്തിയായി

പ്രദീപ് പുറവങ്കര
ഷാർജ I ഷാർജയിലെ അൽ നഹ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ (31) മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) നാട്ടിലെത്തിക്കും. എമ്പാമിംഗ് നടപടികൾ പൂർത്തിയായ മൃതദേഹം വൈകിട്ട് 5.40-ന് ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സ്വദേശത്തേക്ക് അയക്കും.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിപഞ്ചികയെയും, മകൾ വൈഭവിയെയും (3) ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സ്വകാര്യ കമ്പനിയിലെ എച്ച്.ആർ. വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. ഭർത്താവ് നിതീഷും യു.എ.ഇ.യിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
മകൾ വൈഭവിയുടെ മൃതദേഹം യു.എ.ഇ.യിൽ തന്നെ സംസ്കരിച്ചു. ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകളിൽ ഇരു കുടുംബങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്തു. ഭർത്താവ് നിതീഷിന് യാത്രാവിലക്കുള്ളതിനാൽ മൃതദേഹം യു.എ.ഇ.യിൽ സംസ്കരിക്കണമെന്നത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു.
ഇന്ത്യൻ കോൺസുലേറ്റിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യു.എ.ഇ.യിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്. മൃതദേഹങ്ങൾ സംബന്ധിച്ച തർക്കം നീണ്ടുപോകുന്നത് ഒഴിവാക്കാൻ, മകളുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാനുള്ള ഭർത്താവിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.
aa