തടവുകാരെ കൈമാറാൻ യമൻ സർക്കാർ-ഹൂതി കരാർ; സ്വാഗതം ചെയ്ത് സൗദി അറേബ്യ
ഷീബ വിജയൻ
റിയാദ്: യമൻ സർക്കാരും ഹൂതി വിമതരും തമ്മിൽ തടവുകാരെയും ബന്ദികളെയും കൈമാറുന്നതിനായി ഒപ്പുവെച്ച കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഒമാൻ തലസ്ഥാനമായ മസ്കത്തിൽ വെച്ച് നടന്ന ചർച്ചകൾക്കൊടുവിലാണ് മാനുഷിക പരിഗണന മുൻനിർത്തിയുള്ള ഈ നിർണ്ണായക ധാരണയിലെത്തിയത്. കരാർ പ്രകാരം ആകെ 2,900 തടവുകാരെയാണ് ഇരുവിഭാഗവും വിട്ടയക്കുക. ഇതിൽ 1,200 പേരെ ഹൂതികളും 1,700 പേരെ യമൻ സർക്കാരും മോചിപ്പിക്കും. സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഒമാന്റെ ഇടപെടലിനെ സൗദി വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. യമനിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് യുഎൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗ് അഭിപ്രായപ്പെട്ടു. തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ദുരിതം ലഘൂകരിക്കാൻ ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dasfdasfdsfdsdfs
