100 രൂപയുടെ ഗോതമ്പ് മോഷണം: 45 വർഷത്തിന് ശേഷം പ്രതി പിടിയിൽ
ശാരിക l ദേശീയം
മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ 100 രൂപ വിലവരുന്ന ഗോതമ്പ് മോഷ്ടിച്ച കേസിൽ 45 വർഷങ്ങൾക്ക് ശേഷം പ്രതിയെ പോലീസ് പിടികൂടി. 1980-ൽ നടന്ന മോഷണക്കേസിലെ പ്രതിയായ സലിം (65) ആണ് നാലര പതിറ്റാണ്ടിന് ശേഷം നിയമത്തിന് മുന്നിലകപ്പെട്ടത്. മോഷണം നടക്കുമ്പോൾ വെറും 20 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇയാൾ, വാർധക്യത്തിലാണ് ഇപ്പോൾ അഴിക്കുള്ളിലായത്.
1980-ൽ ബാൽക്കാവാഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാൽസമുണ്ടിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സലീമും മറ്റ് ആറ് സുഹൃത്തുക്കളും ചേർന്ന് പാടത്തുനിന്നും ഗോതമ്പ് മോഷ്ടിക്കുകയായിരുന്നു. അക്കാലത്ത് ഏകദേശം 115 രൂപയായിരുന്നു ഒരു ക്വിന്റൽ ഗോതമ്പിന്റെ വില. മോഷണത്തിന് പിന്നാലെ സലീമും കുടുംബവും ഗ്രാമം വിടുകയും അയൽ ജില്ലയായ ധറിലേക്ക് താമസം മാറുകയും ചെയ്തു. അവിടെ ഒരു കട നടത്തി ശാന്തമായ ജീവിതം നയിച്ചു വരികയായിരുന്നു ഇയാൾ.
കഴിഞ്ഞ 45 വർഷമായി പോലീസ് രേഖകളിൽ പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു സലിം. പഴയ കേസുകൾ തീർപ്പാക്കുന്നതിനായി മധ്യപ്രദേശ് പോലീസ് ജനുവരിയിൽ നടപ്പിലാക്കിയ പ്രത്യേക പരിശോധനയിലാണ് സലിം കുടുങ്ങിയത്. പഴയ വാറന്റുകൾ പരിശോധിക്കുന്നതിനിടെ ഈ കേസ് വീണ്ടും പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മോഷണസംഘത്തിലുണ്ടായിരുന്ന മറ്റൊരാളിൽ നിന്ന് ലഭിച്ച സൂചനയാണ് സലിമിനെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്.
zxczcv


