സ്പീക്കർ ഓം ബിർളക്കെതിരെ അവിശ്വാസപ്രമേയത്തിന് ഒരുങ്ങി പ്രതിപക്ഷം; പാർലമെന്റിൽ പ്രതിഷേധം ശക്തം
ശാരിക l ദേശീയം
ലോക്‌സഭാ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. ഇന്ന് സഭ ചേർന്നപ്പോൾ രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നൽകണമെന്ന് പ്രതിപക്ഷാംഗങ്ങൾ ശക്തമായി ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അത് നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെ അടിയന്തരമായി യോഗം ചേർന്ന പ്രതിപക്ഷ പാർട്ടികൾ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. സഭാനടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസ് എംപിമാർക്ക് താല്പര്യമില്ലെന്നും സ്പീക്കറോട് മോശമായി പെരുമാറുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചോദ്യങ്ങളുമായാണ് പ്രതിപക്ഷം എത്തിയതെങ്കിലും ബഹളത്തെത്തുടർന്ന് ലോക്‌സഭ 12 മണി വരെ താത്കാലികമായി നിർത്തിവെച്ചു.
രാജ്യസഭയിലും സമാനമായ രീതിയിൽ ബഹളത്തോടെയാണ് സഭാനടപടികൾ ആരംഭിച്ചത്. സഭയിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ നേതാക്കൾ നേരത്തെ യോഗം ചേർന്നിരുന്നു. സ്പീക്കറുടെ നിലപാടുകൾ ജനാധിപത്യ വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ddssf


