സൗദിയിൽ വാഹനാപകടം: മലയാളിയുൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു
അബഹ:
സൗദി അറേബ്യയിലെ അബഹക്ക് സമീപം ദർബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർഗോഡ് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ജിസാൻ റൂട്ടിലെ മർദ എന്ന സ്ഥലത്തായിരുന്നു അപകടം.
സെൻട്രൽ പോയിന്റ് ജിസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ അബഹയിലെ റീജിയണൽ ഓഫീസിൽ സ്റ്റാഫ് മീറ്റിംഗിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാറിന് പിന്നിൽ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു. റിയാസും അമ്മാറും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. കാസർഗോഡ് വലിയപറമ്പ സ്വദേശികളായ മുബാറക്-റംലത്ത് ദമ്പതികളുടെ മകനാണ് റിയാസ്. ഇർഷാദ് അഹമ്മദ്-നജീന പർവീൺ ദമ്പതികളുടെ മകനാണ് അമ്മാർ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
aaa


