അറഫയിലലിയാൻ ആവേശപൂർവം അല്ലാഹുവിന്റെ അതിഥികൾ


അക്ബർ പൊന്നാനി


മക്ക: കടലും കരയും ആകാശവും താണ്ടിയെത്തിയ ഇരുപത് ലക്ഷത്തിലേറെ വരുന്ന ജനാവലി. ആഴ്ചകളും ദിവസങ്ങളുമായി അവർ പുണ്യ നഗരത്തിനകത്തും അതിന്റെ അരികുകളുമായി കഴിയുകയായിരുന്നു. ഹജ്ജ് എന്ന ജന്മസാഫല്യം തേടിയായിരുന്നു അതെല്ലാം. ആ നിർവൃതി അനുഭവിക്കാനുള്ള സമയം ആഗതമായി. ഇന്നത്തെ രാവിൽ മിനായിലെ കൂടാരങ്ങളിൽ കേന്ദ്രീകരിക്കുന്ന ഹജ്ജാജി ലക്ഷങ്ങൾ നാളത്തെ പുലരിയിൽ അറഫാ ലക്ഷ്യമാക്കി പുറപ്പെടുകയായി. അതോടെ ഈ വർഷത്തെ പുണ്യ ഹജ്ജ് പുലരുകയായി, അനുഗ്രപൂർവം.

വിദേശങ്ങളിൽ നിന്നുള്ള ഹാജിമാരുടെ വരവ് പൂർത്തിയായപ്പോൾ 14.7 ലക്ഷത്തിലേറെ പേരാണ് സൗദിയിൽ എത്തിചേർന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് മേധാവി മേജർ ജനറൽ ഡോ. സാലിഹ് അൽമുറബ്ബ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മിനാ രാപ്പാർപ്പിന്റെയും അറഫാ സംഗമത്തിന്റെയും സമയം അവസാനത്തിലെത്തുമ്പോൾ അവിടങ്ങളിലേക്കുള്ള ആഭ്യന്തര ഹാജിമാരുടെ ഒഴുക്കാണ് നടന്നു കൊണ്ടിരിക്കുന്നത്.

അതിനിടെ, ഹജ്ജ് അനുമതിയില്ലാതെ ഹജ്ജ് പ്രദേശത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച രണ്ടു ലക്ഷത്തിലേറെ പേരെ ഇതുവരെയായി പിടികൂടുകയും മടക്കി അയക്കുകയും ചെയ്തതായും സൗദി അധികൃതർ വെളിപ്പെടുത്തി. വിദേശികൾക്ക് ഹജ്ജ് വിസയോ പ്രവാസികളും സ്വദേശികളും ആയവർക്ക് ഹജ്ജ് പെർമിറ്റോ നിർബന്ധമാണ് ഹജ്ജ് പ്രദേശത്ത് പ്രവേശിക്കാൻ.

അറഫാ പ്രസംഗം 34 ഭാഷകളിൽ കേൾക്കാം...

 

വിശുദ്ധ ഹജ്ജിലെ അനിവാര്യവും അതിപ്രധാനവുമായ അറഫാ സംഗമ വേളയിൽ നിർവഹിക്കപ്പെടുന്ന നിസ്കാരത്തിലെ ഖുതുബ (പ്രസംഗം) ഇത്തവണ 14 ഭാഷകളിൽ കൂടി അധികമായി ഭാഷാന്തരം ചെയ്യുമെന്ന് സൗദി. കഴിഞ്ഞ തവണ ഭാഷാന്തരം നിർവഹിച്ച 20 ഭാഷകൾക്ക് പുറമെയാണിത്. ഇത്തവണ മൊത്തം 34 ഭാഷകളിൽ ചരിത്രത്തിന്റെ ആവേശകരമായ ആവർത്തനമായി അരങ്ങേറുന്ന അറഫാ പ്രസംഗം ശ്രവിക്കാം. ഇതിൽ മലയാളം, ഉറുദു, തമിഴ്, ഹിന്ദി തുടങ്ങിയ ഇന്ത്യൻ ഭാഷകളും ഉൾപ്പെടുന്നു.

 

അന്ത്യപ്രവാചകൻ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് നിർവഹണ വേളയിൽ അറഫയോട് ചേർന്ന "നമിർ" പള്ളിയിൽ വെച്ച് നിർവഹിച്ച പ്രസംഗത്തെ മാതൃകയാക്കിയാണ് ഹജ്ജിലെ ഈ അനുഷ്ഠാനം. പ്രവാചകന്റെ ഈ ലോകത്ത് നിന്നുള്ള വിടവാങ്ങലായിരുന്നു പ്രസ്തുത ഹജ്ജും അതിലെ ചരിത്രപ്രസിദ്ധമായ പ്രസംഗവും.

നാലു ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള അറഫയിലെ നമിറ പള്ളിയിൽ വെച്ച് സൗദിയിൽ പ്രമുഖ പണ്ഡിതനും ഉന്നത പണ്ഡിത സഭാംഗവും ഹറം ഇമാമും ഖതീബുമായ ഡോ. ശൈഖ് സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് ആണ് ഇത്തവണ ഹജ്ജ് ഖുതുബ നിർവഹിക്കുക.

മക്കയിലെ മസ്ജിദുൽ ഹറമിൽ പ്രവർത്തിക്കുന്ന വിവർത്തന കേന്ദ്രമാണ് വിവർത്തനത്തിന്റെ ആസ്ഥാനം. തത്സമയ പരിഭാഷക്കുള്ള ഒരുക്കങ്ങൾ ഇവിടെ പൂർത്തിയായി വരുന്നു. വ്യത്യസ്ത ഭാഷക്കാരും ദേശക്കാരുടെ ഹജ്ജിനെത്തുന്ന തീർഥാടകർക്ക് ‘അറഫാ പ്രഭാഷണം' അവരവരുടെ ഭാഷകളിൽ മനസ്സിലാക്കാനായി ഇരുഹറം ഭരണ സമിതി നടപ്പിലാക്കുന്ന നവീകരണ പദ്ധ്വതികളുടെ ഭാഗമായാണ് ഭാഷാന്തരം.

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി സംവിധാനിച്ച ‘ട്രാൻസലേഷൻ കേന്ദ്ര’ത്തിൽനിന്ന് മനാറത്ത് അൽ ഹറമൈൻ എന്ന ആപ് വഴിയാണ് മലയാളമടക്കം എല്ലാ ഭാഷകളിലും ലഭ്യമാകുക. സൗദിയിലെ 10 എഫ്.എമ്മിലും സൗദി ടി.വി ചാനലുകളിലും ലൈവായി സംപ്രേഷണം കേൾക്കാൻ കഴിയും. വിവിധ ഇസ്‌ലാമിക് പ്ലാറ്റ്‌ഫോമുകളിലും അറഫ പ്രസംഗം വിവർത്തനങ്ങളോടെ തത്സമയം സംപ്രേഷണം ചെയ്യും.

ഇംഗ്ലീഷ്, ഫ്രഞ്ച്, ഉർദു, ഇന്തോനേഷ്യൻ, പേർഷ്യൻ, ഹൗസ, ചൈനീസ് (മന്ദാരിൻ), റഷ്യൻ, ബംഗാളി, ടർക്കിഷ്, മലായ് (ബഹാസ മേലായു), സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ജർമൻ, ഫിലിപ്പിനോ (ടഗാലോഗ്), അംഹാരിക് (ഇത്യോപ്യ), ബോസ്നിയൻ, ഹിന്ദി, ഡച്ച്, തായ്, മലയാളം, സ്വാഹിലി, പഷ്തോ, തമിഴ്, അസർബൈജാനി, സ്വീഡിഷ്, ഉസ്ബെക്ക്, അൽബേനിയൻ, ഫുലാനി (ഫുല), സൊമാലി, റോഹിംഗ്യകൾ, യൊറൂബ തുടങ്ങിയവ പരിഭാഷ ചെയ്യുന്ന ഭാഷകളിൽ ചിലതാണ്.

article-image

aa

You might also like

Most Viewed