നോട്ടുകെട്ടുകൾ ഒളിപ്പിച്ചത് സോക്സിലും വസ്ത്രത്തിലും; അയോധ്യയിലെ ക്ഷേത്രക്കൊള്ളയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഷീബ വിജയൻ
അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവനപ്പണം എണ്ണുന്നതിനിടെ കവർച്ച നടത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അറസ്റ്റിലായ എട്ടുപേരിൽ അഞ്ചുപേർ പണം എണ്ണുന്നതിനിടെ നോട്ടുകെട്ടുകൾ വസ്ത്രത്തിനുള്ളിലും സോക്സിലുമായി ഒളിപ്പിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. രാമക്ഷേത്രത്തിൽ നിന്ന് 200 മീറ്റർ അകലെയുള്ള സംഭാവന എണ്ണൽ കേന്ദ്രത്തിലാണ് ഈ കൊള്ള നടന്നത്. ആരുടെയും ശ്രദ്ധയില്ലാത്ത തക്കം നോക്കിയാണ് ഇവർ പണം അപഹരിച്ചത്. ഇതോടെ കാണിക്കപ്പണം എണ്ണുന്ന കേന്ദ്രത്തിൽ സുരക്ഷ കർശനമാക്കുകയും, ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജീവനക്കാർക്ക് പോക്കറ്റുകളില്ലാത്ത പ്രത്യേക യൂണിഫോം നിർബന്ധമാക്കുകയും ചെയ്തു. പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പോലീസ് പണം കണ്ടെടുത്തിട്ടുണ്ട്.
ചട്ടപ്രകാരം 180 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കേണ്ടതുണ്ടെങ്കിലും കഴിഞ്ഞ 45 ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അതിനാൽ എത്ര നാളുകളായി ഈ മോഷണം തുടരുന്നുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രസ്റ്റിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ അക്കൗണ്ടുകൾ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണ്ടും ഓഡിറ്റ് ചെയ്യാൻ തീരുമാനിച്ചു. ക്ഷേത്രനിർമാണ ചെലവുകൾ, സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി എന്നിവയുൾപ്പെടെ സമഗ്രമായി പരിശോധിക്കും. കേസിലെ പ്രതികളിലൊരാളായ അവിനാശ് ശുക്ലയെ അയോധ്യ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഓഫീസിൽ ചോദ്യം ചെയ്തു. സംഭാവന കൊള്ളയടിച്ച സംഭവത്തിൽ ആർഎസ്എസ് കടുത്ത അമർഷവും ദുഃഖവും രേഖപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
weqaeqwweq

