അധികാരത്തർക്കം: ഏക്‌നാഥ് ഷിന്‍ഡെയും മഹാരാഷ്ട്ര മന്ത്രിസഭയും മുള്‍മുനയില്‍, വിധി ഇന്ന്


മഹാരാഷ്‌ട്രയിൽ ശിവസേനയിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പ്രഖ്യാപിക്കും. ശിവസേനയെ പിളര്‍ത്തി ബിജെപി സഖ്യത്തില്‍ ചേര്‍ന്ന ഏക്‌നാഥ് ഷിന്‍ഡയെയും ഒപ്പം പോയ 15 എംഎല്‍എമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമോ എന്നതിലാണ് ഭരണഘടന ബെഞ്ച് തീരുമാനമെടുക്കുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. ഉദ്ധവ് പക്ഷത്തിനായി കപില്‍ സിബല്‍ അഭിഷേക് മനു സിങ്വി എന്നിവരാണ് വാദിച്ചത്. ഹരീഷ് സാല്‍വെ, നീരജ് കൗള്‍, മഹേഷ് ജെത്മലാനി എന്നിവര്‍ ഷിന്‍ഡെയ്ക്ക് വേണ്ടിയും ഹാജരായിരിന്നു. ഉദ്ധവ് താക്കറെ-ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിനിടെ 2022 ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം. മുഖ്യമന്ത്രി ആയിരുന്ന ഉദ്ധവ് താക്കറെ സർക്കാരിനെതിരെ ഷിൻഡെയുടെ നേതൃത്വത്തിൽ 15 എം എൽ എമാർ വിമതനീക്കം നടത്തിയതോടെയാണ് ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാ വികാസ് ആഘാഡി സഖ്യം അധികാരത്തിൽ നിന്നും പുറത്തായത്.

ഇതേ തുടർന്നാണ് വിശ്വാസവോട്ട് തോടാനുള്ള ഗവർണ്ണറുടെ തീരുമാനത്തെയും കൂറുമാറ്റ നിയമത്തിന്റെ അടിസ്ഥാനത്തിൽ 16 എംഎൽഎമാരെ അയോഗ്യരാക്കാതിരുന്നതിനെയും ചോദ്യം ചെയ്താണ് ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. പിന്നീട് സുപ്രീം കോടതി ഈ കേസ് ഭരണഘടനാ ബഞ്ചിന് വിടുകയായിരുന്നു. ഭരണഘടനാ ബെഞ്ചിന്റെ ഈ കേസിലെ വിധി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭയുടെ ഭാവിയെ സംബന്ധിച്ച് നിർണ്ണായകമാണ്.

article-image

XCZCV

You might also like

  • Lulu Exchange
  • Straight Forward

Most Viewed