ട്രെയിൻ യാത്രയ്ക്കിടെ പി കെ ശ്രീമതി ടീച്ചറിന്റെ സ്വർണാഭരണങ്ങളും പണവുമടങ്ങിയ ബാഗ് മോഷണം പോയി
ശാരിക / തിരുവനന്തപുരം
ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. മഹിളാ അസോസിയേഷന്റെ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി കൊൽക്കത്തയിൽ നിന്ന് സമസ്തി പൂരിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ബാഗിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ, 40,000 രൂപ, മൊബൈൽ ഫോൺ, മറ്റ് പ്രധാന രേഖകൾ എന്നിവയെല്ലാം നഷ്ടപ്പെട്ടതായും ഇത് വളരെ ഞെട്ടിപ്പിച്ച ഒരു അനുഭവമായിരുന്നു എന്നും പി കെ ശ്രീമതി പറഞ്ഞു. ഉറങ്ങുന്ന സമയത്ത് തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത് എങ്കിലും ഉണർന്ന് നോക്കിയപ്പോൾ അത് നഷ്ടപ്പെട്ടിരുന്നു. ഇതേ ബോഗിയിൽ യാത്ര ചെയ്തിരുന്ന മറ്റ് ചിലരുടെ പേഴ്സുകളും മോഷണം പോയിട്ടുണ്ട്.
മോഷണം ശ്രദ്ധയിൽപ്പെട്ട ഉടനെ ട്രെയിനിന്റെ ചെയിൻ വലിച്ചെങ്കിലും ആരും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ലെന്നും ടിടിയെയും ആ പരിസരത്ത് കണ്ടില്ലെന്നും അവർ വ്യക്തമാക്കി. പിന്നീട് ഒരു പൊലീസുകാരനോട് വിവരം പറഞ്ഞെങ്കിലും വളരെ നിസ്സംഗതയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്ന് ഡിജിപി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടു. ട്രെയിൻ ഇറങ്ങിയ ശേഷം ഔദ്യോഗികമായി പരാതി നൽകിയതായും പി കെ ശ്രീമതി അറിയിച്ചു.
sdfsf
