മോർ‍ബി തൂക്കുപാല നിർ‍മ്മാണത്തിൽ‍ കോടികളുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ


ഗുജറാത്തിൽ‍ ദുരന്തത്തിനിടയാക്കിയ മോർ‍ബി തൂക്കുപാല നിർ‍മ്മാണത്തിൽ‍ വന്‍വെട്ടിപ്പ്. പാലത്തിന്റെ അറ്റക്കുറ്റപണികൾ‍ക്കായി രണ്ട് കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ‍ ഇതിൽ‍ 12 ലക്ഷം മാത്രമാണ് ചെലവാക്കിയതെന്നാണ് റിപ്പോർട്ട്. മുഴുവൻ തുകയും ചെവഴിച്ചു എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാൽ‍ പാലം ബലപ്പെടുത്തിയില്ലെന്നും മോടി പിടിപ്പിക്കൽ‍ മാത്രമാണ് നടന്നതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ‍. കരാർ‍ ലഭിച്ച ഒറേവ കമ്പനിക്കോ അവർ‍ ഉപകരാർ‍ നൽ‍കിയ കമ്പനിക്കോ പാലം നിർ‍മ്മാണത്തിൽ‍ മുൻ‍പരിചയമില്ലെന്നും പൊലീസ് കണ്ടെത്തി. 

ദുരന്തവുമായി ബന്ധപ്പെട്ട് മോർ‍ബിയിലെ മുനിസിപ്പൽ‍ കോർ‍പ്പറേഷന്‍ ചീഫ് ഓഫീസറായ സന്ദീപ് സിംഗ് സാലയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫിറ്റ്‌നസ് സർ‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് തൂക്കുപാലം തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. പാലത്തിന്റെ അറ്റകുറ്റ പണിയിൽ‍ സർ‍വത്ര ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ‍. അറസ്റ്റിലായ ഒമ്പത് ജീവനക്കാരിൽ‍ നാല് പേരെ കസ്റ്റഡിയിൽ‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ‍ സമർ‍പ്പിച്ച റിപ്പോർ‍ട്ടിലാണ് വീഴ്ച്ചകൾ‍ എണ്ണിപ്പറയുന്നത്. 

ഒക്ടോബർ‍ 24ന് ഒറേവ ഗ്രൂപ്പ് ചെയർ‍മാൻ ജയ്‌സൂഖ് പട്ടേലും കുടുംബവും പാലത്തിലൂടെ ചുറ്റിനടന്നതാണ് പാലത്തിന്റെ ഏക ഫിറ്റ്‌നസ് ടെസ്റ്റെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ദേവപ്രകാശ് സൊല്യൂഷൻസ് എന്ന കമ്പനിക്കാണ് ഇവർ‍ ഉപകരാർ‍ നൽ‍കിയിരുന്നത്. എന്നാൽ‍ ഇവർ‍ക്ക് പാലനിർ‍മ്മാണത്തിൽ‍ ആവശ്യമായ പരിജ്ഞാനമോ മുൻ പരിചയമോ ഇല്ലെന്നാണ് കണ്ടെത്തൽ‍.ഏഴ് മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടിരുന്നത്. എന്നാൽ‍ പഴയ കമ്പികൾ‍ മാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. തറയിലെ മരപ്പാളികൾ‍ക്ക് പകരം അലൂമിനിയമാണ് ഉപയോഗിച്ചത്. ഇത് പാലത്തിന് ഭാരം കൂട്ടി. ആ പണികളിലൊന്നും എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം ഉള്ളവർ‍ മേൽ‍നോട്ടത്തിനുണ്ടായിരുന്നില്ല. ഫിറ്റ്‌നസ് സർ‍ട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്നുകൊടുക്കുകയും ചെയ്തു. അഞ്ച് ദിവസമായി നടന്ന തെരച്ചിലിൽ‍ ഇതുവരെ 135 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു മോർ‍ബിയിലെ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർ‍ന്നുവീണത്.

article-image

sdtd

You might also like

Most Viewed