പ്രതിപക്ഷ സ്ഥാനാര്‍ഥിയാകാന്‍ സന്നദ്ധനെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സന്നദ്ധനെന്ന് യശ്വന്ത് സിന്‍ഹ. വിശാല പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കേണ്ട സമയമായെന്ന് സിന്‍ഹ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചാല്‍ സിന്‍ഹയെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാമെന്നാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും നിലപാടറിയിച്ചിരുന്നത്. സ്ഥാനം രാജിവയ്ക്കാന്‍ തയാറായാണ് സിന്‍ഹ തീരുമാനമറിയിച്ചത്. തീരുമാനം മമത ബാനര്‍ജി അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.
സ്ഥാനാര്‍ഥി ആരെന്നത് സംബന്ധിച്ച് പ്രതിപക്ഷത്ത് വലിയ പ്രതിസന്ധി നിലനിന്നിരുന്നു. മുമ്പ് സ്ഥാനാര്‍ഥിയാകാന്‍ പേര് നിര്‍ദ്ദേശിച്ച മൂന്ന് പേരും മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള, ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരാണ് മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വോട്ടു മൂല്യം കുറവാണെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയസാധ്യത ബിജെപിക്കാണ്. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ബിജെപി ഇന്ന് യോഗം ചേരും.