ലംഖിംപുർ ഖേരി ദുരന്തം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം

ലക്നോ: ഉത്തർപ്രദേശിലെ ലംഖിംപുർ ഖേരിയിൽ കർഷക മാർച്ചിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറുകയും തുടർന്നുണ്ടായ സംഘർഷവും ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിലെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റിന് സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ മനഃപൂർവമാണ് കൊലപാതകം നടത്തിയത്. നിലവിൽ അലക്ഷ്യമായി പൊതുനിരത്തിൽ വാഹനം ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279−ാം വകുപ്പ് പ്രകാരം ചുമത്തിയത് ഉൾപ്പടെയുള്ള മൂന്ന് കുറ്റങ്ങൾ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് അഭ്യർത്ഥിച്ചു.
കൊലപാതക ശ്രമത്തിനുള്ള സെഷൻ 307, മാരകായുധങ്ങൾ പ്രയോഗിച്ചുള്ള അക്രമം (സെഷൻ 326), ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർക്കണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു. ആശിഷ് മിശ്ര ഉൾപ്പടെയുള്ള പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയിൽ മറുപടി നൽകാന്‍ രണ്ട് ആഴ്ചത്തെ സമയം യുപി പോലീസിന് ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.