'സംഘർഷം ആഗ്രഹിക്കുന്നില്ല, പക്ഷേ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും'; യുഎന്നിൽ നിലപാട് വ്യക്തമാക്കി ഇറാൻ
ഷീബ വിജയൻ
ന്യൂയോർക്ക്: ഇറാനിലെ ആഭ്യന്തര സംഘർഷങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ. തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ തക്കതായ മറുപടി നൽകുമെന്നും ഇറാൻ ഡെപ്യൂട്ടി പ്രതിനിധി ഗുലാംഹുസ്സൈൻ ദർസി വ്യക്തമാക്കി. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയംരക്ഷയ്ക്കുള്ള അവകാശം ഇറാനുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, പ്രക്ഷോഭകരെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിന്റെ നടപടിയെ അമേരിക്കൻ പ്രതിനിധി മൈക്ക് വാൾട്‌സ് വിമർശിച്ചു. ഇറാനിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതിനാൽ യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇറാനെ സൈനികമായി ആക്രമിക്കുമെന്ന മുൻ നിലപാടിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നോട്ടുപോയതായി സൂചനയുണ്ട്. ഇറാനിൽ അറസ്റ്റിലായ പ്രക്ഷോഭകരോട് മാനുഷികമായ സമീപനം സ്വീകരിക്കണമെന്നും വധശിക്ഷ നടപ്പാക്കരുതെന്നും ഐക്യരാഷ്ട്രസഭ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മാർത്താ പോബീ ആവശ്യപ്പെട്ടു.
esddeeweqw

