വസ്ത്രത്തിന് മുകളിലൂടെ ശരീരഭാഗങ്ങളിൽ തൊടുന്നത് ലൈംഗിക അതിക്രമമല്ലെന്ന ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: വസ്ത്രത്തിന് മുകളിലൂടെ ശരീരഭാഗങ്ങളിൽ തൊടുന്നത് ലൈംഗിക അതിക്രമമല്ലെന്ന ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ബോംബേ ഹൈക്കോടതിയുടെ വിവാദ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ബോംബെ ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വിധി അസംബന്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വസ്ത്രത്തിന് മുകളിലൂടെ ശരീരത്തിൽ സ്പർശിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. ഉടുപ്പിന് മുകളിലൂടെ ചർമ്മത്തെ സ്പർശിക്കാത്ത തരത്തിലുള്ള പീഡനം പോക്സോ വകുപ്പ് പ്രകാരം ലൈംഗിക അതിക്രമമമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവ്. പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തിൽ അമർത്തിയ കേസിലെ പ്രതിയെ പോക്സോ കേസിൽ നിന്നും മുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ വിവാദ നിരീക്ഷണം.