ഖത്തറിലെ വാതക പ്ലാന്റിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വൻ നാശനഷ്ടമെന്ന് പ്രതിരോധ മന്ത്രാലയം
പ്രദീപ് പുറവങ്കര
ദോഹ: ഖത്തറിന്റെ വടക്കൻ തീരത്തുള്ള പ്രധാന പ്രകൃതിവാതക പ്ലാന്റിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെയാണ് രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ ഈ ആക്രമണം നടന്നത്. രാജ്യത്തിന്റെ പ്രധാന വ്യാവസായിക കേന്ദ്രമായ റാസ് ലഫാൻ (Ras Laffan) ഇൻഡസ്ട്രിയൽ സിറ്റിയെ ലക്ഷ്യമിട്ടാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതെന്ന് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.
ആക്രമണത്തിൽ പ്ലാന്റിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഖത്തറിന്റെ ദേശീയ സുരക്ഷയ്ക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയായാണ് ഈ ആക്രമണത്തെ സർക്കാർ വിലയിരുത്തുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാനുണ്ടായ ആക്രമണം ആഗോള ഇന്ധന വിപണിയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം പ്രകോപനങ്ങളെ നേരിടുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെയുണ്ടായ ഈ നീക്കം ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കിയേക്കും.
cdsdsds



