ബാങ്കുകളിലെ കിട്ടാക്കടം കൂടുതൽ രൂക്ഷമാകുമെന്ന് ആർ.ബി.ഐയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി : കിട്ടാക്കടത്തിന്റെ പിടിയിൽ അമർന്നിരിക്കുന്ന ഇന്ത്യൻ ബാങ്കിംഗ് മേഖല കൂടുതൽ അപകടകരമായ നിലയിലേക്ക് നീങ്ങുമെന്ന് റിസർവ്വ് ബാങ്ക്. കിട്ടാക്കടത്തിനായി കൂടുതൽ തുക വകയിരുത്തുന്നതിനാൽ രാജ്യത്തെ ഏതാണ്ട് എല്ലാ ബാങ്കുകളുടെയും ലാഭക്ഷമത ഇടിഞ്ഞിട്ടുണ്ടെന്നും ധനകാര്യ സുസ്ഥിരതാ റിപ്പോർട്ടിൽ പറയുന്നു. ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2019 മാർച്ച് അവസാനത്തോടെ മൊത്തം വായ്പയുടെ 12.2 ശതമാനമായി ഉയരുമെന്നാണ് ആർ.ബി.ഐ നൽകുന്ന മുന്നറിയിപ്പ്.
2018 മാർച്ചിൽ ഇത് 11.6 ശതമാനമായിരുന്നു. കിട്ടാക്കടത്തിന്റെ തോത് കുറയാതെ നിൽക്കുന്നതിനാൽ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി തുടരുമെന്ന് ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിലവിൽ 11 പൊതുമേഖലാ ബാങ്കുകൾ റിസർവ്വ് ബാങ്കിന്റെ തിരുത്തൽ നടപടി (പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ) നേരിടുകയാണ്. ഈ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം വായ്പയുടെ 21 ശതമാനമാണ് നിലവിൽ. നടപ്പ് സാന്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇത് 22.3 ശതമാനമായി ഉയർന്നേക്കുമെന്ന് ആർ.ബി.ഐ മുന്നറിയിപ്പ് നൽകുന്നു. തിരുത്തൽ നടപടി നേരിടുന്ന 11 ബാങ്കുകളിൽ ആറെണ്ണത്തിന് മൂലധനത്തിന്റെ കുറവും നേരിടേണ്ടി വരും.
ഐ.ഡി.ബി.ഐ ബാങ്ക്, യൂക്കോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ദേന ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് ആർ.ബി.ഐയുടെ തിരുത്തൽ നടപടി നേരിടുന്നത്.




