ക്ഷേത്ര ദർശനത്തിനിടെ രാഷ്ട്രപതിയേയും ഭാര്യയേയും തടസ്സപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം
ന്യൂഡൽഹി : ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്ര സന്ദർശനത്തിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഭാര്യ സവിതാകോവിന്ദിനും ജീവനക്കാരിൽ നിന്നും മോശം അനുഭവം ഉണ്ടായ സംഭവത്തിൽ പുരി ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. മാർച്ച് 18ന് ആണ് സംഭവം നടന്നത്. ദർശനത്തിനിടെ ജീവനക്കാരിൽ ചിലർ രാഷ്ട്രപതിയുടെ ദർശനം തടസ്സപ്പെടുത്തുകയും ഉന്തും തള്ളുമുണ്ടാക്കി ഇരുവരേയും ശല്യപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോർട്ട്.
സംഭവത്തിൽ രാഷ്ട്രപതിഭവൻ പുരി കളക്ടർ അരവിന്ദ് അഗർവാളിനെ അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ക്ഷേത്രം അധികൃതർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതിനിടെ രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ വിശിഷ്ടാതിഥികളെ കാണാനും സംസാരിക്കാനുമുള്ള തിരക്കിനിടയിൽ സംഭവിച്ചതാണെന്നും ക്ഷേത്ര ജീവനക്കാർ മനഃപൂർവം ശല്യം ചെയ്തതല്ലെന്നും ക്ഷേത്രം അധികാരികൾ വിശദീകരിച്ചു.




