ഇറാൻ കടൽക്കരം ഈടാക്കരുത്; മുന്നറിയിപ്പുമായി ട്രംപ്; ലബനനിൽ ആക്രമണം കുറയ്ക്കാൻ നെതന്യാഹുവിനോട് നിർദ്ദേശം
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകളിൽ നിന്ന് ഇറാൻ അമിത ഫീസ് ഈടാക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഈ ജലപാത തുറന്നുനൽകാൻ ഇറാൻ സമ്മതിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ശക്തമായ താക്കീത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും അത് ഉടനടി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ കരാർ പ്രകാരമല്ല ഇറാൻ പ്രവർത്തിക്കുന്നതെന്നും ഇറാന്റെ സഹായമില്ലാതെ തന്നെ എണ്ണ വിതരണം പുനരാരംഭിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പരസ്യമായ പ്രസ്താവനകളേക്കാൾ ചർച്ചകളിൽ അവർ വഴങ്ങുന്നതായാണ് കാണുന്നതെന്നും സമാധാന കരാറിൽ താൻ ശുഭപ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ലംഘിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, ലബനനിലെ സൈനിക നീക്കങ്ങളുടെ തീവ്രത കുറയ്ക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടു. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ നിർദ്ദേശപ്രകാരം ഇസ്രായേൽ ആക്രമണങ്ങളുടെ തീവ്രത കുറയ്ക്കുമെന്നാണ് സൂചന. ലബനനുമായി എത്രയും വേഗം നേരിട്ടുള്ള ചർച്ചകൾക്ക് താൻ തയ്യാറാണെന്ന് നെതന്യാഹുവും അറിയിച്ചിട്ടുണ്ട്. ഹിസ്ബുള്ളയെ നിരായുധമാക്കുന്നതിനും അയൽരാജ്യങ്ങൾ തമ്മിൽ സമാധാനം സ്ഥാപിക്കുന്നതിനുമാകും ഈ ചർച്ചകളിൽ മുൻഗണന നൽകുകയെന്നും ഇസ്രായേൽ വ്യക്തമാക്കി.
dfgdg




