ബഹ്‌റൈൻ വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു; ഗൾഫ് എയർ ആദ്യ വിമാനം പറന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമപാത വീണ്ടും തുറന്നു. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായതോടെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ആദ്യ സർവീസ് നടത്തി. വിമാനത്താവളത്തിലെ ഒരുക്കങ്ങളും സുരക്ഷാ നടപടികളും വിലയിരുത്താൻ ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ നേരിട്ടെത്തി പരിശോധന നടത്തി.
യാത്രക്കാരുടെ താൽപ്പര്യങ്ങൾ മുൻനിർത്തി രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ബഹ്‌റൈന്റെ ലോജിസ്റ്റിക്സ് മേഖലയുടെ കരുത്താണ് വിമാന സർവീസുകൾ വേഗത്തിൽ സാധാരണ നിലയിലാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമയാന മേഖലയ്ക്ക് നൽകുന്ന സവിശേഷമായ പിന്തുണയ്ക്ക് ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
വിമാനത്താവളത്തിലെ വിവിധ സുരക്ഷാ-സേവന വിഭാഗങ്ങളും 'ടീം ബഹ്‌റൈനും' നടത്തിയ പ്രൊഫഷണൽ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും സിവിൽ ഏവിയേഷൻ വിഭാഗം അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാന സർവീസുകൾ നിർത്തിവെച്ചിരുന്ന സമയത്ത് സൗദി അറേബ്യ നൽകിയ പിന്തുണയ്ക്കും സൗകര്യങ്ങൾക്കും മന്ത്രി പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈനെ ലോകത്തെ മുൻനിര വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ മന്ത്രാലയം തുടർന്നും ഊർജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
dfgdgd
gdgd




