ഭക്ഷ്യ വസ്തുക്കളിൽ മായം : നിയമം കർക്കശമാക്കി കേന്ദ്രം
ന്യൂഡൽഹി : ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരായ നിയമം കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2006ലെ ഭക്ഷ്യസുരക്ഷാനിയമം 2011ലാണ് കേന്ദ്രം വിജ്ഞാപനം ചെയ്തത്. ആ നിയമത്തിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശാനുസരണം നൂറോളം ഭേദഗതികൾ കൊണ്ടു വരുന്നത്. കരട് നിയമപ്രകാരം ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കുള്ള ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തും. 10 ലക്ഷം രൂപ പിഴയും ഈടാക്കും. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തുന്നവരുടെ ശിക്ഷയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഉയർന്ന ശിക്ഷ 6 മാസത്തിൽ കുറയാത്ത തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയുമാകും. നിലവിലിത് 3 മാസം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ്.
എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യസുരക്ഷാ അതോറിറ്റികളും പരാതികൾ പരിഹരിക്കുന്നതിനുള്ള ട്രിബ്യൂണലുകളും സ്ഥാപിക്കണമെന്നും കരട് നിയമത്തിലുണ്ട്. ഭക്ഷ്യ സുരക്ഷാ നിധി എന്ന പേരിൽ ക്യാന്പയിനുകളും കരട് നിയമത്തിൽ നിർദ്ദേശിക്കുന്നു. ഭക്ഷണത്തിൽ മായം ചേർത്താലുള്ള ഉയർന്ന ശിക്ഷ ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയുമാകും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാലുള്ള ശിക്ഷയിലും വർദ്ധനവുണ്ടാകും. നിയമ ഭേദഗതിയുടെ കരടിൽ ഫുഡ് സേഫ്റ്റി അതോറിറ്റി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.
ജൂലൈ രണ്ടിനകം എല്ലാ സംസ്ഥാനങ്ങളും അഭിപ്രായം സമർപ്പിക്കാനാണ് നിർദ്ദേശം.




