1.34 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്നു
ഹൈദരാബാദ് : ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുന്പോഴും വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ആധാറിന്റെ സുരക്ഷിതത്വവും സാധുതയും സംബന്ധിച്ച് ചൂടേറിയ വിവാദങ്ങൾ തുടരുന്നതിനിടെയാണ് ആന്ധ്രാപ്രദേശിലെ 1.34 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്നത്. ഉപഭോക്താക്കളുടെ ജാതി, മതം, ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങളാണ് ആന്ധ്രാപ്രദേശ് ഹൗസിംഗ് കോർപ്പറേഷന്റെ വെബ്സൈറ്റിൽ നിന്ന് ചോർന്നത്. സൈറ്റ് ഇപ്പോൾ പ്രവർത്തനരഹിതമാണ്.
എൻട്രി റിപ്പോർട്ട് ഫോർ സ്കീം ഹുദ്ഹുദ് എന്ന റിപ്പോർട്ടിനൊപ്പം സൈറ്റിൽ ചേർത്തിരുന്ന ഗുണഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ഗുണഭോക്താക്കളുടെ വിലാസം, പഞ്ചായത്ത്, മൊബൈൽ നന്പർ, റേഷൻ കാർഡ് നന്പർ, തൊഴിൽ, ജാതി, മതം, ആധാർ നന്പർ, ബാങ്ക് അക്കൗണ്ട് നന്പർ, ബ്രാഞ്ച് അടക്കമുള്ളവ ചോർന്നവയിൽ പെടുന്നു. ആധാർ സംബന്ധിച്ച് പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷകൻ ശ്രീനിവാസ് കോദാലിയാണ് ഇത് സംബന്ധിച്ച് സർക്കാരിനെ വിവരം അറിയിച്ചത്. സർക്കാർ ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണ്. ആധാർ നടപ്പാക്കുന്നതിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശ്.
