അർണബിനെ പരിഹസിച്ച് കട്ജു
ന്യൂഡല്‍ഹി: ടൈംസ് നൗ ചീഫ് എഡിറ്റർ അര്‍ണബ് ഗോസ്വാമിക്ക് 'വൈ' കാറ്റഗറി സുരക്ഷ അനുവദിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. തലയില്‍ ആള്‍ത്താമസമില്ലാത്ത നല്ല അഹങ്കാരമുള്ള കോമാളിയെ രാവും പകലും സംരക്ഷിക്കാന്‍ ഇനി 20 സുരക്ഷാ ഭടന്മാരുണ്ടാവുമെന്ന് അര്‍ണബിനെ കട്ജു പരിഹസിച്ചു.
വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ രാവും പകലും ഇരുപതോളം സുരക്ഷാ ഭടന്‍മാര്‍ അര്‍ണബിന്‍റെ സുരക്ഷക്കായി വേണം. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഇൗ ചെലവെല്ലാം സര്‍ക്കാര്‍ വഹിക്കുന്നത്. തീര്‍ച്ചയായും ഒരു വന്‍തുക ശമ്പള ഇനത്തില്‍ അര്‍ണബിന് അയാളുടെ സ്ഥാപനം നല്‍കുന്നുണ്ടാവും. എന്തു കൊണ്ട് സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ചെലവ് അര്‍ണാബ് സ്വയം വഹിക്കുന്നില്ല....?.
സായുധരായ സുരക്ഷാ ഭടന്മാരെ വിട്ടുതരുന്ന നിരവധി സ്വകാര്യ സുരക്ഷ ഏജന്‍സികളുണ്ട്. എന്തു കൊണ്ട് അവരുടെ സേവനം തേടാന്‍ അര്‍ണാബോ നല്ല വരുമാനമുള്ള അയാളുടെ സ്ഥാപനമോ തയാറാവുന്നില്ലെന്നും കട്ജു ചോദിക്കുന്നു. സര്‍ക്കാറിന് മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന വേറെയും ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതു പോലെ കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ഇത് തീര്‍ത്തും പരിതാപകരമായ കാര്യമാണിതെന്നും പോസ്റ്റില്‍ കട്ജു കുറ്റപ്പെടുത്തുന്നു.

