തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് നേട്ടം: മെയ് മാസത്തിൽ വിറ്റഴിച്ചത് 1.21 കോടി ലഡു


ഷീബ വിജയൻ

തിരുമല: ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ 'ശ്രീവാരി ലഡു' വിതരണത്തിൽ ചരിത്രപരമായ നേട്ടം. ശ്രീവാരി ലഡു എന്നത് തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ തിരുപ്പതി ലഡു തന്നെയാണ്. ശ്രീ വെങ്കിടേശ്വര സ്വാമിയെ 'ശ്രീവാരി' എന്നും വിളിക്കാറുണ്ട്. അതിനാൽ, തിരുപ്പതിയിലെ പ്രധാന ദൈവമായ വെങ്കിടേശ്വര സ്വാമിക്ക് സമർപ്പിക്കുന്ന ലഡു ആയതുകൊണ്ടാണ് ഇതിനെ 'ശ്രീവാരി ലഡു' എന്ന് വിശേഷിപ്പിക്കുന്നത്. 2026 മെയ് മാസത്തിൽ മാത്രം 1,21,35,528 ലഡുവാണ് (ഏകദേശം 1.21 കോടി) തിരുമല തിരുപ്പതി ദേവസ്വം (TTD) വിറ്റഴിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ അഭൂതപൂർവ്വമായ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2024 മെയ് മാസത്തിൽ 1.01 കോടിയും, 2025 മെയ് മാസത്തിൽ 1.1 കോടി ലഡുവായിരുന്നു വിറ്റഴിച്ചിരുന്നത്. ദിവസേന വർധിച്ചുവരുന്ന ഭക്തജനങ്ങളുടെ തിരക്കും ആവശ്യവും കണക്കിലെടുത്ത് ലഡു ഉൽപ്പാദനം തിരുമല തിരുപ്പതി ദേവസ്വം വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ക്ഷേത്രത്തിന്റെ പ്രധാന പാചകപ്പുരയായ പോട്ടുവിൽ പ്രതിദിനം നാല് ലക്ഷത്തിലധികം ലഡുവാണ് തയാറാക്കുന്നത്. അത്യാധുനിക യന്ത്രസാമഗ്രികൾ ഉപയോഗിച്ചുള്ള നിർമാണരീതി ലഡുവിന്റെ ഗുണമേന്മയും സുതാര്യതയും ഉറപ്പാക്കുന്നു. 1950-51 കാലഘട്ടത്തിൽ അംഗീകരിച്ച 'ഡിട്ടം' (Dittam) മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്നും ലഡു നിർമാണം നടക്കുന്നത്. ഡിട്ടം എന്നത് തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദങ്ങൾ തയാറാക്കുന്നതിനായി പിന്തുടരുന്ന കൃത്യമായ അളവുകളും ചേരുവകളുടെ പട്ടികയുമാണ്.

ലഡു നിർമാണത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ എ.ഐ അധിഷ്ഠിത കളർ-സോർട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ലഡു നിർമാണത്തിന് ആവശ്യമായ എല്ലാ ചേരുവകളും കർശനമായ ലാബ് പരിശോധനകൾക്ക് ശേഷമാണ് പാചകപ്പുരയിലേക്ക് എത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭൂമിശാസ്ത്രപരമായ സൂചിക ലഭിച്ചിട്ടുള്ള തിരുപ്പതി ലഡു, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസൻസോടെയാണ് തയാറാക്കി വിതരണം ചെയ്യുന്നത്. ഭക്തർക്ക് തടസ്സമില്ലാതെ ലഡു ലഭ്യമാക്കുന്നതിനായി 56 കൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യമുള്ള പ്രത്യേക കിയോസ്‌കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനത്തിനെത്തുന്ന ഓരോ ഭക്തനും ഒരു ലഡു സൗജന്യമായി ലഭിക്കുന്നു. വേനൽ അവധിക്കാലം, ബ്രഹ്മോത്സവം തുടങ്ങിയ തിരക്കേറിയ ദിവസങ്ങളിൽ ആവശ്യകത വർധിക്കുന്നത് മുൻകൂട്ടി കണ്ട് 10 ലക്ഷം ലഡു വരെ ബഫർ സ്റ്റോക്ക് ആയി സൂക്ഷിക്കാറുണ്ടെന്നും ടി.ടി.ഡി അധികൃതർ അറിയിച്ചു.

article-image

aqswdadssqwsaqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed