ബഹ്‌റൈനിൽ കുറ്റകൃത്യങ്ങളിൽ 30 ശതമാനം കുറവെന്ന് ആഭ്യന്തര മന്ത്രി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈന്റെ സാമൂഹിക ഘടനയുടെ കരുത്തും ജനങ്ങൾക്കിടയിലുള്ള ഐക്യവും വീണ്ടും ഊന്നിപ്പറഞ്ഞ് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും പുരോഗതിയും ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ അധിഷ്ഠിതമാണെന്ന് 'കമ്മ്യൂണിറ്റി പാർട്ണർഷിപ്പ് ആൻഡ് നാഷണൽ ബിലോംഗിംഗ് ഡേ'യുമായി ബന്ധപ്പെട്ട് നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ 30 ശതമാനം കുറവുണ്ടായതായി മന്ത്രി വെളിപ്പെടുത്തി. ഇത് പോലീസിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന്റെയും ജനങ്ങൾ നൽകുന്ന മികച്ച സഹകരണത്തിന്റെയും നേരിട്ടുള്ള പ്രതിഫലനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യവും പരസ്പര വിശ്വാസവുമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ രാജാവ് വിഭാവനം ചെയ്ത പരിഷ്കരണ പദ്ധതികൾ വലിയ പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പ്രതിബദ്ധത എന്നത് വെറും പാരമ്പര്യമല്ലെന്നും, മറിച്ച് രാജ്യത്തോടുള്ള കൂറ്, ഉത്തരവാദിത്തം, സാമൂഹിക നേട്ടങ്ങളുടെ സംരക്ഷണം എന്നിവയിലൂന്നിയ കടമയാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ബഹ്‌റൈന്റെ തനിമയും മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം സുരക്ഷിതമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികളും നയങ്ങളും നടപ്പിലാക്കുന്നത് തുടരുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
dswadsdsd



